കുടം ചിഹ്നം മാറ്റി; പാലക്കാട്‌ NMR റസാഖ് മോതിരം ചിഹ്നത്തിൽ മത്സരിക്കും

പാലക്കാട്‌ മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി എൻഎംആർ റസാഖിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം വീണ്ടും മാറി. കുടം ചിഹ്നം മാറ്റി ഒടുവിൽ മോതിരം അനുവദിച്ചു. സാങ്കേതിക കാരണങ്ങളാൽ ആണ് ചിഹ്നം മാറ്റിയതെന്ന് വരണാധികാരി അറിയിച്ചെന്ന് എൻഎംആർ റസാഖ് പറഞ്ഞു. രണ്ടു തവണയാണ് റസാഖിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം മാറ്റിയത്.

ഓട്ടോറിക്ഷ ചിഹ്‌നം ആവശ്യപ്പെട്ട അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർഥി ജി സുധാകരന് ലഭിച്ചത് തെങ്ങുംതോപ്പ്. ഒറ്റപ്പാലത്തെ യുഡിഎഫ് സ്വതന്ത്രൻ പികെ ശശിക്കും ചേലക്കരയിലെ യുഡിഎഫ് സ്വതന്ത്രൻ ശിവൻ വീട്ടിക്കുന്നിനും തെങ്ങുംതോപ്പാണ് ചിഹ്നം. തളിപ്പറമ്പിൽ യുഡിഎഫ് പിന്തുണയ്ക്കുന്ന സ്വതന്ത്രൻ ടികെ ഗോവിന്ദനും ബേപ്പൂരിലെ യുഡിഎഫ് സ്വതന്ത്രൻ പിവി അൻവറിനും ഗ്യാസ് സിലിണ്ടറാണ് ചിഹ്നം.

എലത്തൂരിൽ എൽഡിഎഫ് സ്ഥാനാർഥി എ കെ ശശീന്ദ്രന് കാഹളം മുഴക്കുന്ന മനുഷ്യന്റെ ചിഹ്നമാണ് അനുവദിച്ചത്. എൻസിപി അജിത് പവാർ വിഭാഗം സ്ഥാനാർഥി പി. കെ. ശശീന്ദ്രന് ക്ലോക്ക് ചിഹ്നം അനുവദിച്ചു.ഫുഡ്ബോൾ ചിഹ്നത്തിൽ പ്രചാരണം ആരംഭിച്ച കെകെ രമയ്ക്ക് ടെലിവിഷനാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചത്. അഹമ്മദ് ദേവർകോവിലിന് ഗ്ലാസ് ആണ് ചിഹ്നം. തിരുവനന്തപുരത്തെ ഇടതു സ്വതന്ത്രൻ സുധീർ കരമനയ്ക്ക് ക്യാമറയും എതിർ സ്ഥാനാർഥി സിപി ജോണിന് കപ്പലും ചിഹ്നമായി ലഭിച്ചു. പയ്യന്നൂരിൽ യുഡിഎഫ് പിന്തുണയ്ക്കുന്ന സ്വതന്ത്രൻ വി കുഞ്ഞികൃഷ്ണന് വൈദ്യുതി തൂൺ ആണ് ചിഹ്നം.