ഹോട്ടലുകള്‍ക്ക് വീണ്ടും ഇരുട്ടടി; വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി

എല്‍പിജി ക്ഷാമം ഹോട്ടലുകള്‍ക്ക് ഏല്‍പ്പിച്ച ആഘാതം ഇരട്ടിയാക്കി വിലവര്‍ധനവും. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഇപ്പോള്‍ 195.50 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. അഞ്ച് കിലോ ഭാരം വരുന്ന ചെറിയ സിലിണ്ടറുകളുടേയും വില കൂട്ടിയിട്ടുണ്ട്. 51 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ എല്‍പിജി പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് വില കുത്തനെ കൂട്ടിയിരിക്കുന്നത്.

സിലിണ്ടറുകളുടെ ലഭ്യതക്കുറവിനൊപ്പം വില വര്‍ധനവും കൂടിയുണ്ടായതോടെ ഹോട്ടല്‍ ഭക്ഷണത്തിന് ചിലവേറാനും സാധ്യതയുണ്ട്. ഇന്ന് രാവിലെ മുതല്‍ തന്നെ രാജ്യത്ത് പുതുക്കിയ വില പ്രാബല്യത്തില്‍ വന്നു. കൊല്‍ക്കത്തയില്‍ വലിയ സിലിണ്ടറുകളുടെ വിലയില്‍ 218 രൂപയുടെ വരെ വര്‍ധന റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഗ്യാസ് ലഭ്യത കുറഞ്ഞതിനെ തുടര്‍ന്ന് പല ഹോട്ടലുകളും വിറകടുപ്പിനെ ആശ്രയിക്കുന്ന നിലയുണ്ട്. എന്നാല്‍ വിറകിന്റെ വിലയും കുതിച്ചുയര്‍ന്നതോടെ ഹോട്ടല്‍ മേഖല ആകെ ഞെരുക്കത്തിലാണ്.

പുതുക്കിയ നിരക്കുകള്‍ കണക്കിലെടുക്കുമ്പോള്‍ ഡല്‍ഹിയില്‍ വലിയ സിലിണ്ടറിന് 2078 രൂപ നല്‍കേണ്ടി വരും. കൊല്‍ക്കത്തയില്‍ 2208 രൂപയും മുബൈയില്‍ 2031 രൂപയും ചെന്നൈയില്‍ 2246 രൂപയ്ക്കുമാണ് വില്‍പ്പന നടക്കുന്നത്. മാര്‍ച്ച് മാസം തന്നെ ഇത് രണ്ടാം തവണയാണ് വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിച്ചിരിക്കുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റിലും ക്രൂഡ് ഓയിലിന്റേയും എല്‍പിജിയുടേയും വില കുതിച്ചുയരുകയാണ്.