ആശങ്കയായി ഷിഗെല്ല; ഇന്നലെ രോഗം സ്ഥിരീകരിച്ചത് 8 പേര്‍ക്ക്; ആരോഗ്യമന്ത്രി ഇന്ന് വയനാട്ടിലെത്തും

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല. ഇന്നലെ വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഷിഗെല്ല സ്ഥിരീകരിച്ചത് 8 പേര്‍ക്കാണ്. ഈ ജില്ലകളില്‍ രണ്ടുപേര്‍ക്ക് വീതം രോഗം കണ്ടെത്തുകയായിരുന്നു. ഈ വര്‍ഷം ഇതുവരെ 93 പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ഈ മാസം മാത്രം 18 പേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഒരു മരണവും ഷിഗെല്ല മൂലമാണ് സ്ഥിരീകരിച്ചിട്ടുണ്ട്. 70 പേര്‍ക്ക് ഷിഗല്ല സംശയമുണ്ട്. 6 മാസത്തിനുള്ളില്‍ ഷിഗല്ല മൂലം 2 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

രണ്ട് വിദ്യാര്‍ഥികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ച വയനാട്ടില്‍ ഇന്ന് ഉന്നതതലയോഗം ചേരും. രാവിലെ മന്ത്രി ടി സിദ്ദിഖിന്റെ സാന്നിധ്യത്തിലാണ് യോഗം ചേരുക. വൈകിട്ട് ആരോഗ്യമന്ത്രി കെ മുരളീധരനും ജില്ലയിലെത്തും. നാലര വയസുള്ള ആണ്‍കുട്ടിയ്ക്കും അഞ്ച് വയസുള്ള പെണ്‍കുട്ടിയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ അറുപത് പേരാണ് രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്. രോഗലക്ഷണങ്ങള്‍ പ്രകടമാക്കിയ 339 വിദ്യാര്‍ഥികളുടെ വീടുകളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തും.

ദഹന വ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന അണുബാധയാണ് ഷിഗല്ല. ഷിഗല്ല വിഭാഗത്തില്‍പ്പെടുന്ന ബാക്ടീരിയയാണ് ഷിഗല്ലോസിസ് അഥവാ ഷിഗല്ല രോഗത്തിന് കാരണമാവുന്നത്. ഒന്ന് മുതല്‍ മൂന്ന് ദിവസം വരെയാണ് ഇന്‍ക്യുബേഷന്‍ പിരീഡ്, അഥവാ ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാനെടുക്കുന്ന സമയം.

പനി,വയറുവേദന, ഛര്‍ദി, വയറിളക്കം, ക്ഷീണം, വിശപ്പില്ലായ്മ എന്നിവയാണ് ഷിഗല്ലയുടെ പ്രധാന ലക്ഷണങ്ങള്‍. കുടലില്‍ പ്രവേശിക്കുന്ന ഷിഗല്ല അവിടെ വച്ച് ഒരു വിഷപദാര്‍ത്ഥം ഉത്പാദിപ്പിക്കുകയും, അത് നമ്മുടെ ദഹനേന്ദ്രിയവ്യവസ്ഥയെ അസ്വസ്ഥമാക്കുകയും ചെയ്യുന്നു. ഇതിന് പിന്നാലെയാണ് രേഗലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. ആദ്യം സാധാരണ വയറിളക്കമായിരിക്കും അനുഭവപ്പെടുക. എന്നാല്‍ പിന്നീട് ഇതില്‍ രക്തം, കഫം, പഴുപ്പ് എന്നിവ കണ്ടുതുടങ്ങും.