സംസ്ഥാനത്ത് ജയിൽ തടവുകാരുടെ വേഷം മാറ്റാൻ തീരുമാനം. പുരുഷന്മാർക്ക് ടീ ഷർട്ടും ബർമുഡയും സ്ത്രീകൾക്ക് ചുരിദാറുമാണ് പുതിയ വേഷം. ജയിലിൽ മുണ്ട് ഉപയോഗിച്ചുള്ള തൂങ്ങിമരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് നീക്കം. കഴിഞ്ഞ ദിവസം കോഴിക്കോട് സബ് ജയിലിൽ ഒരു തടവുകാരൻ ജീവനൊടുക്കിയിരുന്നു. ഇതിന് പിന്നാലെ ജയിൽ ഡിജിപി ഋഷിരാജ് സിങ് ആണ് തടവുകാരുടെ വേഷം ടീ ഷർട്ടും ബർമുഡയും എന്ന ആശയം മുന്നോട്ടുവച്ചത്.
സ്വകാര്യ കമ്പനികളുമായി സഹകരിച്ചായിരിക്കും പുതിയ പദ്ധതി നടപ്പിലാക്കുക. വേഷം ഏത് നിറത്തിലായിരിക്കണം എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ആദ്യ ഘട്ടമായി കോഴിക്കോട് ജയില്പുള്ളികളാവും വേഷം മാറുക. 200 പുരുഷന്മാരും 15 സ്ത്രീകളുമാണ് ഇവിടെ തടവുകാരായി ഉള്ളത്. വസ്ത്രങ്ങൾ സ്പോൺസർ ചെയ്യാൻ താത്പര്യമുള്ള സ്വകാര്യ കമ്പനികൾ ജയിൽ അധികൃതരുമായി ബന്ധപ്പെടണം. ഒരാൾക്ക് 2 ജോഡി വസ്ത്രമാണ് നൽകുന്നത്.