പെട്ടിമുടി ദുരന്തബാധിതര്‍ക്ക് കുറ്റിയാര്‍വാലിയില്‍ വീടൊരുങ്ങി

പെട്ടിമുടി ദുരന്തബാധിതര്‍ക്ക് കുറ്റിയാര്‍വാലിയില്‍ വീടൊരുങ്ങി. വീടുകളുടെ താക്കോല്‍ ദാനം മന്ത്രി എം. എം. മണി നിര്‍വഹിക്കും. ദുരന്തത്തില്‍പെട്ട എട്ടു കുടുംബങ്ങള്‍ക്കാണ് വീട് നിര്‍മിച്ച് നല്‍കിയിരിക്കുന്നത്.

നവംബര്‍ ഒന്നിന് മന്ത്രി എം. എം. മണി തന്നെയായിരുന്നു വീടിനായുള്ള തറക്കല്ലിട്ടത്. കുറ്റിയാര്‍വാലിയില്‍ സര്‍ക്കാര്‍ അനുവദിച്ച ഭൂമിയില്‍ കണ്ണന്‍ ദേവന്‍ പ്ലാന്റേഷന്‍ കമ്പനിയാണ് വീടുകള്‍ നിര്‍മിച്ചു നല്‍കിയത്. ദുരന്തത്തില്‍ വീട് പൂര്‍ണമായും നഷ്ടപ്പെട്ട ശരണ്യ അന്നലക്ഷ്മി, സരസ്വതി, സീതാലക്ഷ്മി, ദീപന്‍ ചക്രവര്‍ത്തി പളനിയമ്മ, ഹേമലത ഗോപിക, കറുപ്പായി, മുരുകേശ്വരി, മാലയമ്മാള്‍ എന്നിവര്‍ക്കാണ് വീട് നല്‍കുന്നത്.

രാവിലെ ഒന്‍പതിന് മൂന്നാര്‍ ടീ കൗണ്ടിയില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ റവന്യൂ വകുപ്പു മന്ത്രി ഇ. ചന്ദ്രശേഖരന്‍, തൊഴില്‍വകുപ്പു മന്ത്രി ടി.പി. രാമകൃഷ്ണന്‍ തുടങ്ങിയവര്‍ ഓണ്‍ലൈനായി സംബന്ധിക്കും. ഓഗസ്റ്റ് ഏഴിനുണ്ടായ ഉരുള്‍ പൊട്ടലില്‍ 66 പേരാണ് മരണപ്പെട്ടത്. നാല് പേരെ കണ്ടെത്താനായില്ല.

12 പേരാണ് അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. മരിച്ചവരുടെ കുടുംബത്തിന് സാമ്പത്തിക സഹായം കൈമാറിയിരുന്നു