അയൽവാസി പെട്രോൾ ബോംബ് എറിഞ്ഞതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഭിന്നശേഷിക്കാരൻ മരിച്ചു

അയൽവാസി പെട്രോൾ ബോംബ് എറിഞ്ഞതിനെ തുടർന്ന് പരുക്കേറ്റ് ചികിത്സയിലായിരുന്ന ഭിന്നശേഷിക്കാരൻ മരിച്ചു. തിരുവനന്തപുരം കുന്നത്തുകാൽ സ്വദേശി വർഗീസ് ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മെയ് 12നാണ് സംഭവമുണ്ടായത്. നെയ്യാറ്റിൻകര കുന്നത്തുകാൽ സ്വദേശി വർഗീസിനെ അയൽവാസിയായ സെബാസ്റ്റ്യൻ പെട്രോൾ ബോംബ് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വർഗീസിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വർഗീസ് വീടിനോട് ചേർന്ന് ശവപ്പെട്ടി വിൽക്കുന്നയാളാണ്. ഇത് സംബന്ധിച്ച് അയൽവാസിയുമായി ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പല സമയത്തും കയ്യേറ്റവും ഉണ്ടായി. സംഭവ ദിവസവും വർഗീസും സെബാസ്റ്റ്യനും തമ്മിൽ വഴക്കുണ്ടായി. തുടർന്ന സെബാസ്റ്റ്യൻ ആദ്യം പെട്രോളിൽ മുക്കിയ തുണി കത്തിച്ച് എറിയുകയും പിന്നാലെ പെട്രോൾ ബോംബുകൾ എറിയുകയുമായിരുന്നു.

കഴിഞ്ഞ മൂന്നുദിവസമായി വർഗീസിന്റെ ആരോഗ്യനില വഷളായിരുന്നു. ഇന്നലെ അർധരാത്രിയോടെയാണ് മരിച്ചത്. പ്രതി പൊലീസ് കസ്റ്റഡിയിലാണ്.