സ്ത്രീധന പീഡന കണക്ക് നിയമസഭയില്‍; സ്ത്രീകള്‍ക്കെതിരായ അക്രമണങ്ങളില്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ സ്ത്രീധന പീഡനക്കണക്ക് നിയമസഭയില്‍ അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സത്രീധനവും ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ സംസ്ഥാനത്ത് 2011 മുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന കാസര്‍ഗോഡ് എംഎല്‍എ എന്‍.എ നെല്ലിക്കുന്നിന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രി കണക്കുകള്‍ നിരത്തി വിശദീകരണം നല്‍കിയത്.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ, സ്ത്രീധന പീഡനങ്ങള്‍ക്കെതിരെ നടത്തിയ ഉപവാസവും മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചു. സമൂഹത്തെ ബോധവത്ക്കരിക്കുന്നതിന് വേണ്ടിയുള്ള ഗാന്ധിയന്‍ ഇടപെടലാണ് ഗവര്‍ണര്‍ നടത്തിയതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. അദ്ദേഹം തന്നെ ഈ കാര്യത്തില്‍ വ്യക്തത വരുത്തിയിരുന്നെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

‘2011 മുതല്‍ 2016 വരെ കേരളത്തില്‍ 100 സ്ത്രീധന പീഡന മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2016 മുതല്‍ 2021 വരെ കാലയളവില്‍ ഇവയുടെ എണ്ണം 54 ആയി. 2020-21 വര്‍ഷത്തില്‍ ആറുവീതം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ഇത്തരമൊരു അവസ്ഥ നാടിനാകെ അപമാനമാണ്. വേണ്ട വിധത്തിലുള്ള ബോധവത്ക്കരണം ഇക്കാര്യത്തില്‍ ആവശ്യമാണ്. ഗവര്‍ണറുടെ ഉപവാസം ആ വിധത്തില്‍ സമൂഹത്തെ സഹായിക്കുകയാണ് ചെയ്തിട്ടുള്ളത്’. മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ സ്ത്രീധന പീഡനങ്ങള്‍ക്കെതിരായി നിയമസംവിധാനം കര്‍ശക്കശമാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം കേസുകള്‍ പൊലീസ് സ്റ്റേഷനില്‍ കാര്യക്ഷമമായി പരാതിപ്പെടാനുള്ള സംവിധാനം ഉണ്ടാക്കണമെന്ന നെല്ലിക്കുന്ന് എംഎല്‍എയുടെ നിര്‍ദേശത്തിന് കൊറോണ ആയതുകൊണ്ടൊന്നും കേസുകള്‍ മാറ്റിവക്കുകയോ കേസെടുക്കാതിരിക്കുകയോ ചെയ്യുന്ന നടപടി ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.