പാലക്കാട് കോണ്‍ഗ്രസിന് വീണ്ടും തലവേദന, പുറത്താക്കിയ എകെ ഷാനിബ് സ്വതന്ത്രനായി മത്സരിക്കും

പാലക്കാട് സ്വതന്ത്രനായി മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പുറത്താക്കിയ എകെ ഷാനിബ്. മറ്റന്നാള്‍ പത്രിക സമര്‍പ്പിക്കും. സതീശനും ഷാഫിയും കഴിഞ്ഞ കാലങ്ങളില്‍ ഉയര്‍ത്തിയ നയങ്ങളോടുള്ള പ്രതിഷേധമാണ് ഈ മത്സരമെന്നും ഷാനിബ് പറഞ്ഞു. താന്‍ മത്സരിച്ചാല്‍ ബിജെപി ക്കു ഗുണകരമവമോ എന്ന് ചര്‍ച്ച ചെയ്തു. ബിജെപിക്കകത്തു ആസ്വരസ്യം ഉണ്ടെന്നു മനസിലായി. ഈ സാഹചര്യത്തില്‍ സ്വാതന്ത്രന്‍ ആയി മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.

അതേസമയം വിഡി സതീശനെതിരെ രൂക്ഷ വിമര്‍ശനമാണ് ഷാനിബ് ഉന്നയിച്ചത്. അധികാര മോഹം മൂലം ആരുമായും കൂട്ട് ചേര്‍ന്ന് മുഖ്യമന്ത്രിയാകാന്‍ കാത്തിരിക്കുകയാണ് വിഡി സതീശന്‍ എന്ന് അദ്ദേഹം പറഞ്ഞു. വിജയിക്കുന്ന തിരഞ്ഞെടുപ്പുകള്‍ ഏറ്റെടുത്താണ് സതീശന്‍ ഉപതിരഞ്ഞെടുപ്പ് സ്‌പെഷ്യലിസ്റ്റ് ആയതെന്ന് ഷാനിബ് പ്രതികരിച്ചു. ഉപ തെരെഞ്ഞുടുപ്പ് സ്‌പെഷ്യലിസ്റ്റ് ആയ സതീശന്റെ തന്ത്രങ്ങള്‍ പാലക്കാട് പാളും എന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.

വിഡി സതീശന്‍ നുണയനാണ് എന്ന് പറയുന്നതില്‍ പ്രയാസമുണ്ടെന്ന് ഷാനിബ് പറഞ്ഞു. ഷാഫി പറമ്പില്‍ വാട്‌സാപ്പില്‍ അയച്ചു കൊടുക്കുന്നത് മാത്രം വായിക്കുന്ന ഒരാളായി മാറരുതെന്നും ഉപദേശിച്ചു. ബിജെപിക്ക് വളരാനുള്ള അവസരം ഒരുക്കി കൊടുക്കുകയാണ് പ്രതിപക്ഷനേതാവെന്നും ആരോപണമുണ്ട്. പാര്‍ട്ടിക്കകത്തെ കുറെ പുഴുക്കള്‍ക്കും പ്രാണികള്‍ക്കും വേണ്ടിയാണു തന്റെ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിത്വം മുതല്‍ തുടങ്ങിയ വിമത ഭീഷണി വോട്ട് ചോര്‍ച്ചക്ക് കാരണമാകും. സംഘടനാ പ്രവര്‍ത്തനത്തില്‍ നാളിതുവരെ സജീവമായിരുന്ന ഷാനിബ് മത്സര രംഗത്തേക്ക് എത്തുന്നത് യുഡിഎഫിന് ചെറുതല്ലാത്ത വെല്ലുവിളിയാണ്.