കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; പദ്ധതി നടപ്പായാല്‍ പൊതുഗതാഗത സംവിധാനം തകരുമെന്ന് സ്വകാര്യ ബസ് ഉടമകള്‍

കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ ഇന്ദിരാ ഗ്യാരന്റി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകള്‍. പദ്ധതി നടപ്പായാല്‍ പൊതുഗതാഗത സംവിധാനം തകരുമെന്നും ബസ് ഉടമകളും ജീവനക്കാരും വഴിയാധാരമാകുമെന്നും ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി ഗോപിനാഥന്‍ പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുട തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി അത്തരം വാഗ്ദാനങ്ങള്‍ നല്‍കും. നമ്മുടെ നാട്ടില്‍ നിലവില്‍ ബസ് വ്യവസായവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ എത്തരത്തില്‍ ബാധിക്കുമെന്നൊരു ചര്‍ച്ച നടത്താതെ ഗവണ്‍മെന്റ് ഏകപക്ഷീയമായി വനിതകള്‍ക്ക് സൗജന്യമായ യാത്ര ഒരുക്കുന്നതിലൂടെ പൊതുഗതാഗത സംവിധാനം തകരും. സ്വകാര്യ ബസ് സര്‍വീസ് മേഖലയെ സാരമായി ബാധിക്കും. സ്വകാര്യ ബസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷ കണക്കിന് തൊഴിലാളികള്‍ വഴിയാധാരമാകും. കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നത് 15 വര്‍ഷത്തിലേറെ പഴക്കമുള്ള ബസുകളുമായാണ്. പുതിയ ബസുകളുമായാണ് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നത്. നഷ്ടമെല്ലാം സഹിച്ചാണ് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നത്. സ്വകാര്യ ബസ് മേഖലയെ നിലനിര്‍ത്താന്‍ തങ്ങളുമായി ചര്‍ച്ച നടത്തിയില്ല. സ്വകാര്യ ബസ് മേഖലയ്ക്ക് വേണ്ടി പുതിയ പാക്കേജ് പ്രഖ്യാപിക്കണം. പ്രതിപക്ഷ നേതാവിനെ ഗതാഗത മേഖലയിലെ പ്രശ്നങ്ങള്‍ അറിയിച്ചതാണ്് – ഭാരവാഹികള്‍ പറയുന്നു.

സര്‍ക്കാര്‍ രൂപീകരണത്തിന് ശേഷം യുഡിഎഫിന്റെ പ്രധാന വാഗ്ദാനമായ കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കുമെന്നാണ് വിവരം. ഇതിന്റെ നടപടികള്‍ കെഎസ്ആര്‍ടിസി ഇതിനോടകം തന്നെ ആരംഭിച്ചു. യാത്രക്കാര്‍ക്ക് ജെന്‍ഡര്‍ രേഖപ്പെടുത്തിയുള്ള ടിക്കറ്റ് നല്‍കിത്തുടങ്ങി.

ബസുകളില്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്യുന്നത് സ്ത്രീകളാണെന്നും സ്ത്രീ യാത്രക്കാര്‍ കുറഞ്ഞാല്‍ വിദ്യാര്‍ഥികള്‍ക്കായി മാത്രം സര്‍വീസ് നടത്തേണ്ടി വരും എന്നും സ്വകാര്യ ബസ് ഉടമകള്‍ പറയുന്നു. സ്വകാര്യ ബസ് സര്‍വീസ് മേഖലയുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് തൊഴിലാളികള്‍ ജീവിക്കുന്നുണ്ടെന്നും വ്യവസായം നിന്നു പോയാല്‍ ഇവരെല്ലാം വഴിയാധാരമാകും എന്നും ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.