നിയമസഭയെ നയിക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ; സ്പീക്കറായി തിരഞ്ഞെടുത്തു

നിയമസഭ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. പ്രോടെം സ്പീക്കർ ജി. സുധാകരന്റെ നിയന്ത്രണത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ പതിനാറാം കേരള നിയമസഭയുടെ സ്പീക്കർ ആയി ചുമതല ഏറ്റു. ചരിത്രത്തിലാദ്യമായി സ്പീക്കർ സ്ഥാനത്തേക്ക് മൂന്ന് സ്ഥാനാർഥികൾ മത്സരിച്ചു. എൽ.ഡി.എഫിൽനിന്ന് എ.സി. മൊയ്തീനും എൻ.ഡി.എ.യിൽനിന്ന് ബി.ബി. ഗോപകുമാറുമാണ് മത്സരിച്ച മറ്റ് രണ്ട് പേർ‌. മുഖ്യമന്ത്രി വി.ഡി. സതീശനാണ് സ്പീക്കർ തിരഞ്ഞെടുപ്പിൽ ആദ്യം വോട്ട് രേഖപ്പെടുത്തിയത്.

102 അംഗങ്ങളാണ് യു.ഡി.എഫിനുള്ളത്. 35 അംഗങ്ങളാണ് എൽ.ഡി.എഫിനുള്ളത്. എൻ.ഡി.എ.യ്ക്ക് മൂന്നും. അസാധു വോട്ടുകളില്ല. ഭൂരിപക്ഷം എത്ര കുറഞ്ഞാലും സ്പീക്കർ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം മത്സരിക്കുന്നത് സാധാരണമാണ്. രാഷ്ട്രീയത്തിലും നിയമസഭാ ജീവിതത്തിലും വിശേഷപ്പെട്ട പ്രഗൽഭ്യം തെളിയിച്ചയാളാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്ന് ചെയർ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണനെ പിണറായി വിജയൻ അനുമോദിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്ന് പുതിയ സ്പീക്കറെ ചെയറിലേക്ക് ആനയിച്ചു.

ജൂൺ ഒന്നിനാണ്‌ ഡെപ്യൂട്ടി സ്‌പീക്കർ തെരഞ്ഞെടുപ്പ്‌. യുഡിഎഫിന്റെ ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറാകും. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേയ്ക്ക് മത്സരിക്കുമെങ്കിലും ആരെ സ്ഥാനാർഥിയാക്കണമെന്ന് എൽഡിഎഫ് തീരുമാനിച്ചിട്ടില്ല. 29നാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ഒന്നു മുതൽ മൂന്നുവരെ ഗവർണറുടെ നയപ്രഖ്യാപനത്തിന്‌ നന്ദി രേഖപ്പെടുത്തുന്ന ഉപക്ഷേപത്തിനു മേൽ ചർച്ചയും സഭയിൽ നടക്കും.