ഡല്‍ഹിയില്‍ വിവിധ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം; 20 രോഗികള്‍ മരിച്ചു

ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം. മൂല്‍ചന്ദ്, സരോജ്, ആശുപത്രിയിലാണ് ഓക്‌സിജന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഒരു മണിക്കൂറിനുള്ളില്‍ ഓക്‌സിജന്‍ തീരുമെന്ന് മൂല്‍ചന്ദ് ആശുപത്രി അധികൃതര്‍ പറഞ്ഞു. ബാത്ര ആശുപത്രിയില്‍ താത്കാലിക ആവശ്യത്തിനുള്ള ഒരു ടാങ്ക് ഓക്‌സിജനെത്തി. 45 മിനിറ്റ് ഉപയോഗിക്കാനുള്ള ഓക്‌സിജന്‍ മാത്രമേയുള്ളൂവെന്ന് അധികൃതര്‍. ഡല്‍ഹിയിലെ സരോജ് ആശുപത്രിയില്‍ രോഗികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തി.

അതേസമയം ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായി തുടരുകയാണ്. 20 പേര്‍ മരിച്ചു. നിലവില്‍ 200 രോഗികളുടെ ജീവന്‍ അപകടത്തിലെന്നും അധികൃതര്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ ഓക്‌സിജന്‍ വിതരണ നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ട്.

പഞ്ചാബില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഓക്സിജന്‍ വിതരണം ചെയ്ത ശേഷം മാത്രമേ സ്വകാര്യ ആശുപത്രികളില്‍ നല്‍കുന്നുള്ളൂ. ഇത് സ്വകാര്യ ആശുപത്രികളിലെ രോഗികളെ ബാധിക്കുന്നുണ്ടെന്നും ആക്ഷേപം.

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,46,786 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2,624 മരണവും റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് ഇതുവരെ 1,66,10,481 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,38,67,997 പേര്‍ രോഗമുക്തി നേടി. കൊവിഡ് ബാധിച്ച് 1,89,544 പേര്‍ക്ക് ജീവന്‍ നഷ്ടമായി. നിലവില്‍ 25,52,940 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്.