ജെഎൻയു സംഘർഷം; വിദ്യാർത്ഥികളുടെ ചാറ്റ് വിവരം നൽകാനാവില്ലെന്ന് ഗൂഗിളും വാട്ട്‌സ്ആപ്പും

ജെഎൻയു സംഘർഷവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ ചാറ്റ് വിവരം നൽകാനാവില്ലെന്ന് ഗൂഗിളും വാട്ട്‌സ് ആപ്പും. ചാറ്റ് വിവരം നൽകണമെന്ന ഡൽഹി ക്രൈംബ്രാഞ്ചിന്റെ ആവശ്യം നിഷേധിച്ചു. വിവരങ്ങൾ നൽകണമെങ്കിൽ കോടതി ഉത്തരവ് വേണമെന്ന് ഗുഗിളും വാട്ട്‌സ്ആപ്പും അറിയിച്ചു.

2020 ജനുവരി 5 ന് ജെ.എൻ.യുവിൽ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട ചാറ്റ് വിവരമാണ് പൊലീസ് ആവശ്യപ്പെട്ടത്. യൂണിറ്റി എഗൈൻസ്റ്റ് ലഫ്റ്റ്, ഫ്രണ്ട്‌സ് ഓഫ് ആർ.എസ്.എസ് എന്നീ വാട്‌സ് ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളായ 33 വിദ്യാർത്ഥികളുടെ ചാറ്റ് വിവരങ്ങളാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. ഇവർ കൈമാറിയ സന്ദേശങ്ങൾ, വീഡിയോകൾ,ഓഡിയോ എന്നിവ നൽകണമെന്നായിരുന്നു ആവശ്യം.

കഴിഞ്ഞ വർഷം ജനുവരിയിൽ മുഖംമൂടി ധരിച്ചെത്തിയ 100 ഓളം പേർ ജെ.എൻ.യു ക്യാമ്പസിൽ കയറി ആക്രമണം നടത്തിയിരുന്നു. സംഭവത്തിൽ 36 വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും പരുക്കേറ്റിരുന്നു.

ആക്രമണത്തിൽ എഫ്.ഐ.ആർ. ഇട്ടിരുന്നെങ്കിലും കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.