തൊണ്ടയിൽ മുള്ള് കുടുങ്ങി സർക്കാർ ആശുപത്രിയിൽ എത്തിയ നഴ്സിങ് വിദ്യാർഥിനിയുടെ നട്ടെല്ല് എക്സ്റേ മെഷീൻ തട്ടി ഒടിഞ്ഞ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ് മന്ത്രി. ആരോപണം അന്വേഷിച്ച് നടപടിയെടുക്കാന്‍ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. ചിറയിൻകീഴ് കൂന്തള്ളൂർ മണ്ണുവിളവീട്ടിൽ ലതയുടെ മകൾ ആദിത്യയാണ് നടുവൊടിഞ്ഞ് കിടപ്പിലായത്. സംഭവത്തിന്റെ വാർത്ത ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ പുറത്ത് വിട്ടതിനു പിന്നാലെയാണ് ആരോഗ്യവകുപ്പ് മന്ത്രി അന്വേഷണത്തിന് നിർദേശം നൽകിയത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക.
ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ ഇഎൻടി ഡോക്ടറുടെ നിർദേശപ്രകാരമാണ് കുട്ടിക്ക് എക്സ്റേ എടുത്തത്. എക്സ്റേ എടുക്കുന്നതിനിടെ മെഷീനിന്റെ ഒരു ഭാഗം ഇളക്കി കുട്ടിയുടെ നടുവിൻറെ ഭാഗത്ത് ശക്തിയായി ഇടിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് എത്തിയ അമ്മ കണ്ടത് നടക്കാൻ പോലും കഴിയാതെ വേദന കൊണ്ട് പുളയുന്ന മകളെയാണ്. എക്സ് റേ മുറിയില്‍ നിന്ന് അമ്മയുടെ സഹായത്തോടെയാണ് ആശുപത്രിയിലെ ഓർത്തോ ഡോക്ടറുടെ അടുത്ത് എത്തിച്ചത്. ഇദ്ദേഹത്തിന്റെ നിർദേശാനുസരണം വീണ്ടും കുട്ടിക്ക് എക്സ്റേ എടുത്തപ്പോൾ നടുവി്റെ ഭാഗത്ത് അസ്ഥിയിൽ പൊട്ടൽ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. എന്നാല്‍ ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച മറയ്ക്കാൻ വേണ്ടി ബെൽറ്റ് ഇട്ട് വിശ്രമിച്ചാൽ മതിയെന്ന് നിർദേശിച്ച ഡോക്ടർമാർ മരുന്ന് നൽകി കുട്ടിയെ വിട്ടയച്ചു.
പക്ഷേ അവസാന വർഷ ബിഎസ്സി നഴ്സിങ് വിദ്യാർഥിനിയായ ആദിത്യക്ക് പക്ഷേ ഡോക്ടർമാർ തമ്മിലുള്ള സംഭാഷണത്തിൽ നിന്ന് തന്റെ പരിക്ക് നിസ്സാരമല്ല എന്ന് മനസ്സിലാവുകയായിരുന്നു. ഇതിനേതുടർന്ന് ആദിത്യയും അമ്മയും മറ്റൊരു ഡോക്ടറെ കാണിച്ചപ്പോഴാണ് കുട്ടിയുടെ നട്ടെല്ലിൽ പൊട്ടൽ സ്ഥിരീകരിച്ചത്. ഉടൻ അമ്മ ലത ആശുപത്രി സൂപ്രണ്ടിനെ നേരിൽ കണ്ട് പരാതി അറിയിച്ചെങ്കിലും എക്സറേ വിഭാഗത്തിലെ ജീവനക്കാരെ സംരക്ഷിക്കാനുള്ള ശ്രമം ആണ് നടന്നത് എന്നാണ് ആരോപണം.
തുടർന്ന് ഇവർ പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയാണ്. ആദിത്യയുടെ പിതാവ് ആരോഗ്യ അവശതകളാൽ കിടപ്പിലാണ്. അഴൂർ പിഎച്ച്സിയിലെ പാർട്ട് ടൈം സ്വീപ്പർ ആയ ലതയുടെ വരുമാനത്തിലാണ് ജീവിതം മുന്നോട്ടു നീങ്ങിയിരുന്നത്. എന്നാല്‍ ആദിത്യ കിടപ്പിലായതോടെ ഇപ്പോൾ അമ്മയ്ക്ക് ജോലിക്ക് പോകാനും കഴിയാത്ത അവസ്ഥയാണുള്ളത്.