നിയമസഭാ ദൃശ്യം പകർത്തുന്നതിലെ മാധ്യമവിലക്ക് മാറ്റണം: സ്പീക്കർക്ക് കത്തയച്ച് വി.ഡി സതീശൻ

നിയമസഭയിലെ ദ്യശ്യങ്ങൾ പകർത്തുന്നതിന് മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സ്പീക്കർക്ക് കത്ത് നൽകി. ചോദ്യോത്തര വേള വരെയുള്ള നടപടിക്രമങ്ങളുടെ ദൃശ്യങ്ങൾ പകർത്താൻ ദൃശ്യമാധ്യമ പ്രവർത്തകരെ ഗാലറിയിൽ പ്രവേശിപ്പിക്കുന്നതായിരുന്നു കാലങ്ങളായി നിയമസഭയിലെ കീഴ് വഴക്കം. എന്നാൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇത് റദ്ദാക്കിയിരുന്നു. ലോകത്താകെ കൊവിഡ് ഭീഷണി ഒഴിയുകയും നിയമസഭയിലെ കൊവിഡ് പ്രോട്ടോകോൾ പിൻവലിക്കുകയും ചെയ്ത് കാലങ്ങൾ കഴിഞ്ഞിട്ടും മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഈ വിലക്ക് പിൻവലിച്ചിട്ടില്ല.

പ്രതിപക്ഷ നേതാവിന്റെ കത്തിന്റെ പൂർണ രൂപം

ജനാധിപത്യ സംവിധാനത്തിൽ നിയമ നിർമ്മാണ സഭകൾ, ഭരണ നിർവഹണ സംവിധാനം, നീതി നിർവഹണ സംവിധാനം എന്നിവയ്‌ക്കൊപ്പം നാലാം തൂൺ ആണ് മാധ്യമങ്ങൾ. ഈ നാല് തൂണുകളും ഒരു പോലെ ശക്തവും കർമ്മനിരതവുമാകുന്നതാണ് ജനാധിപത്യത്തിന്റെ ഔന്നത്യവും സൗന്ദര്യവും. നിയമ നിർമ്മാണ നടപടിക്രമങ്ങൾ ജനങ്ങളെ അറിയിക്കുന്നതിനായി മാധ്യമ പ്രവർത്തകർക്കും സമാജികർക്കൊപ്പം അർഹമായ പരിഗണന നൽകിപ്പോരുന്ന കീഴ് വഴക്കമാണ് രൂപീകൃതമായ കാലം മുതൽക്കെ കേരള നിയമസഭയ്ക്കുള്ളത്.

എന്നാൽ കോവിഡ് മാഹാമാരിയുടെ പശ്ചാത്തലത്തിൽ ചോദ്യോത്തര വേള വരെയുള്ള നടപടിക്രമങ്ങളുടെ ദൃശ്യങ്ങൾ പകർത്താൻ ദൃശ്യമാധ്യമ പ്രവർത്തകരെ ഗാലറിയിൽ പ്രവേശിപ്പിക്കുന്നതിനുള്ള അനുവാദം താൽക്കാലികമായി റദ്ദാക്കിയിരുന്നു. ലോകത്താകെ കോവിഡ് ഭീഷണി ഒഴിയുകയും നിയമസഭയിലെ കോവിഡ് പ്രോട്ടോകോൾ പിൻവലിക്കുകയും ചെയ്ത് കാലങ്ങൾ കഴിഞ്ഞിട്ടും മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഈ വിലക്ക് പിൻവലിച്ചിട്ടില്ല.

നിയമസഭാ ദൃശ്യങ്ങൾക്കായി മാധ്യമങ്ങൾ ആശ്രയിക്കുന്ന സഭ ടി.വിയാകട്ടെ പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങൾ പുറത്ത് വിടാതെ ഭരണകക്ഷിക്ക് വേണ്ടി മാത്രമുള്ള ചാനലായി മാറിയിരിക്കുകയാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നിയമനിർമ്മാണ സഭയിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്, പ്രത്യേകിച്ചും അത് കേരളത്തിലാകുമ്പോൾ നിയമസഭയുടെ അന്തസ്സ് ഇടിച്ച് താഴ്ത്തുന്നതും മാധ്യമ സ്വാതന്ത്ര്യം സംബന്ധിച്ച തെറ്റായ സന്ദേശവുമാണ് നൽകുന്നത്.

ഈ സാഹചര്യത്തിൽ നിയമസഭയുടെ കീഴ് വഴക്കം അനുസരിച്ച് എല്ലാ അംഗീകൃത ദൃശ്യ മാധ്യമ ചാനലുകൾക്കും ചോദ്യോത്തര വേളയുടെ തത്സമയം ദൃശ്യങ്ങൾ പകർത്തുന്നതിനുള്ള അനുവാദം പുന:സ്ഥാപിച്ചു നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.