വിഴിഞ്ഞം തുറമുഖം: കരാര്‍ തുക നല്‍കാന്‍ ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ്; വായ്പയെടുക്കാന്‍ തിടുക്കപ്പെട്ട നീക്കങ്ങളുമായി സര്‍ക്കാര്‍

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനായി കരാര്‍ തുക നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്തയച്ച് അദാനി ഗ്രൂപ്പ്. തുക നല്‍കാന്‍ വൈകിയാല്‍ നിര്‍മാണം വൈകുമെന്ന് തുറമുഖം സെക്രട്ടറിക്ക് അയച്ച കത്തിലൂടെ അദാനി ഗ്രൂപ്പ് ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തില്‍ സഹകരണ ബാങ്കുകളില്‍ നിന്ന് കടമെടുത്ത് അടിയന്തരമായി ഈ തുക നല്‍കാനാണ് സര്‍ക്കാരിന്റെ ആലോചന.

ഫെബ്രുവരി 9നാണ് ഇത് സംബന്ധിച്ച് അദാനി ഗ്രൂപ്പ് ആദ്യം കത്തുനല്‍കിയത്. ഈ കത്തില്‍ പുലിമുട്ട് നിര്‍മാണത്തിന് തുക നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാര്‍ ആണെന്ന് ഗ്രൂപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. ഇത് തുറമുഖ കരാറിലെ പ്രധാന വ്യവസ്ഥയാണ്. ഈ ഇനത്തില്‍ 347 കോടി രൂപയാണ് സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് നല്‍കേണ്ടത്.

എന്നാല്‍ കത്ത് നല്‍കി 30 ദിവസം കഴിഞ്ഞിട്ടും തുക ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദാനി ഗ്രൂപ്പ് ഇപ്പോള്‍ സര്‍ക്കാരിന് പുതിയ കത്ത് നല്‍കിയിരിക്കുന്നത്. കത്ത് ലഭിച്ചതോടെ തുക കൈമാറാനായി തിടുക്കപ്പെട്ട നീക്കങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നത്. കത്ത് ലഭിച്ചയുടന്‍ തന്നെ സര്‍ക്കാര്‍ കെഎസ്എഫ്ഇയുമായി ഒരു പ്രാഥമിക ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ 100 കോടി രൂപയ്ക്കായുള്ള ഈ ചര്‍ച്ചകള്‍ പരാജപ്പെടുകയായിരുന്നു. ഹഡ്‌കോയില്‍ നിന്നും വായ്പയെടുക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങളും പരാജയപ്പെട്ടു. ഇതോടെയാണ് സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്.