പാലാരിവട്ടം പാലം: 24.52 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കരാർ കമ്പനിക്ക് സർക്കാരിന്റെ നോട്ടിസ്

പാലാരിവട്ടം പാലം പുതുക്കി പണിതതിന്റെ ചിലവ് ആവശ്യപ്പെട്ട് ആർഡിഎസ് കമ്പനിക്ക് സർക്കാരിന്റെ നോട്ടിസ്. കരാർ കമ്പനി 24.52 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം.

പാലത്തിന്റെ പുനർനിർമാണം സർക്കാരിന് നഷ്ടമുണ്ടാക്കി. പാലം കൃത്യമായി നിർമിക്കുന്നതിൽ കമ്പനിക്ക് വീഴ്ച പറ്റി. കരാർ വ്യവസ്ഥ അനുസരിച്ച് നഷ്ടം നൽകാൻ കമ്പനിക്ക് ബാധ്യത ഉണ്ടെന്നും സർക്കാർ നോട്ടിസിൽ പറയുന്നു.

2016 ഒക്ടോബർ 12 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പാലാരിവട്ടം മേൽപ്പാലം യാത്രക്കാർക്കായി തുറന്ന് കൊടുത്തത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിർമാണം പൂർത്തിയാക്കിയ പാലത്തിന് ബലക്ഷയമുണ്ടെന്ന് വ്യക്തമായതിന് പിന്നാലെ അടച്ചിട്ടു. ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വർഷം തികയും മുൻപാണ് മേൽപ്പാലത്തിന് കേടുപാടുകൾ സംഭവിച്ചത്. കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ്സ് കോർപ്പറേഷന്റെ മേൽനോട്ടത്തിലായിരുന്നു പണികൾ നടന്നത്.