തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പു സ്ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു. ഒരാൾ കൂടി മരിച്ചു. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി പ്രവീൺ ആണ് മരിച്ചത്. 95 ശതമാനത്തിലധികം പൊള്ളലേറ്റിയിരുന്നു. വെന്റിലേറ്ററിൽ രണ്ട് പേരായിരുന്നു ചികിത്സയിലുണ്ടായിരുന്നത്. ദുരന്തത്തിൽ മരിച്ച എട്ട് പേരെ ഇതുവരെ തിരിച്ചറിഞ്ഞു. ഒരാളുടെ മൃതദേഹം കൂടി തിരിച്ചറിയാനുണ്ട്. നാലുപേരുടെ സംസ്കാരം പൂർത്തിയായി.
അപകട സ്ഥലത്ത് നിന്ന് കണ്ടെത്തിയ ശരീര ഭാഗങ്ങളുടെ ഡിഎൻഎ പരിശോധന പുരോഗമിക്കുകയാണ്. കഡാവർ നായ്ക്കളെ ഉപയോഗിച്ചുള്ള പരിശോധനയിലാണ് ഇന്ന് കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. നാളെയും കുട്ടംകുളം പാടത്ത് തിരച്ചിൽ തുടരാനാണ് തീരുമാനം. നാല് പേരെ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. ദുരന്ത പശ്ചാത്തലത്തിൽ തൃശൂർ പൂരം ആഘോഷമില്ലാതെ നടത്താനാണ് ആലോചന.
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാനസർക്കാർ. ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർക്കാണ് അന്വേഷണച്ചുമതല. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പതിനാല് ലക്ഷം രൂപ ധനസഹായം നൽകാൻ പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു.
