നവകേരള സദസ് പ്രതിഷേധ ഗൂഡാലോചന കേസ്; മാധ്യമ പ്രവര്‍ത്തക വിനീതയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധ ഗൂഡാലോചന കേസിൽ മാധ്യമ പ്രവര്‍ത്തക വിനീത വി ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. വിനീത വി ജിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി പൊലീസിന് നോട്ടീസയച്ചു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. എറണാകുളം കുറുപ്പംപടി പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.

പത്ത് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം. നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന് നേരെ കെഎസ് യു പ്രവർത്തകർ ഷൂ എറിഞ്ഞിരുന്നു. ഇതിന്റെ ഗൂഡാലോചനയിലാണ് മാധ്യമ പ്രവര്‍ത്തകയെ പൊലീസ് പ്രതിചേര്‍ത്തത്. ഡിസംബര്‍ പത്തിന് വൈകിട്ടായിരുന്നു നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ സംഭവം ഉണ്ടായത്. മന്ത്രിമാർ സഞ്ചരിക്കുന്ന ബസും വാഹനവ്യൂഹവും പെരുമ്പാവൂരിലെ നവകേരള സദസ് കഴിഞ്ഞ് കോതമംഗലത്തേയ്ക്ക് പോകുമ്പോഴാണ് കെഎസ് യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞത്.

ഓടക്കാലിയില്‍ വച്ച് രണ്ട് മൂന്ന് തവണയാണ് ഷൂ എറിഞ്ഞത്. പൊലീസ് ഇവരെ ലാത്തിവീശി ഓടിക്കുകയും പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കെഎസ്‌യു സംസ്ഥാന സെക്രട്ടറി ബേസിൽ പാറേക്കുടിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സംഭവത്തിൽ കെഎസ്‍യു പ്രവർത്തകർക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്. വധ ശ്രമത്തിനടക്കമാണ് കേസെടുത്തത്. ഐപിസി 308, 283, 353 വകുപ്പുകളാണ് കേസിൽ ചുമത്തിയിട്ടുള്ളത്.