രൺജിത്ത് ശ്രീനിവാസൻ വധക്കേസ്; മുഴുവൻ പ്രതികൾക്കും വധശിക്ഷ

ആലപ്പുഴയിലെ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ എല്ലാ പ്രതികൾക്കും വധശിക്ഷ. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവിയാണ് ശിക്ഷ പ്രഖ്യാപിച്ചത്.

15 പ്രതികളും കുറ്റക്കാരാണെന്ന് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകരാണ് പ്രതികളെല്ലാം. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായ 12 പേരും മുഖ്യ ആസൂത്രകരായ 3 പേരുമാണ് ആദ്യ ഘട്ടത്തിൽ വിചാരണ നേരിട്ടവർ. ആകെ 15 പേരാണ് പ്രതികൾ. ഇവർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. 2021 ഡിസംബർ 19നാണ് രൺജിത്ത് ശ്രീനിവാസൻ കൊല്ലപ്പെട്ടത്. ആദ്യം ഉണ്ടായ ഷാൻ കൊലക്കേസിൽ ഇപ്പോഴും വിചാരണ ആരംഭിച്ചിട്ടില്ല.കഴിഞ്ഞ ആഴ്ചയാണ് പ്രോസിക്യൂട്ടറേ നിയമിച്ചത്. കേസ് ആലപ്പുഴ സെഷൻസ് കോടതി അടുത്ത മാസം രണ്ടിന് പരിഗണിക്കും.

ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടിൽ അതിക്രമിച്ചു കയറിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ രൺജിത്തിന്റെ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിൽ വച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തലേന്ന് മണ്ണഞ്ചേരിയില്‍ വെച്ച് SDPI നേതാവ് കെ എസ് ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകമായിരുന്നു രൺജിത്തിനെ വധിച്ചത്. ഷാൻ വധക്കേസിലെ വൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നാണ് പ്രോസിക്യൂഷന്‍ വാദം. കേസിന്റെ സാഹചര്യം കണക്കിലെടുത്ത് ആലപ്പുഴ ജില്ലയില്‍ പൊലീസ് കനത്ത ജാഗ്രയിലാണ്. കോടതി പരിസരത്തും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.

നൈസാം, അജ്മൽ, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുൽ കലാം, സഫറുദ്ദീൻ, മുൻഷാദ്, ജസീബ് രാജ, നവാസ്, ഷമീർ, നസീർ, സക്കീർ ഹുസൈൻ, ഷാജി പൂവത്തിങ്കൽ, ഷെർണാസ് അഷ്റഫ് എന്നിവരാണ് കേസിലെ പ്രതികൾ. ഇതിൽ നൈസാം, അജ്മൽ, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുൽ കലാം, സഫറുദ്ദീൻ, മുൻഷാദ് എന്നിവർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. ജസീബ് രാജ, നവാസ്, ഷമീർ, നസീർ എന്നിവർക്കെതിരെ കൊലപാതകത്തിന് സഹായം ചെയ്തുനൽകിയതിനും തെളിവ് നശിപ്പിച്ചതിനും ​ഗൂഢാലോചന നടത്തിയതിനുമാണ് കേസ്. സക്കീർ ഹുസൈൻ, ഷാജി പൂവത്തിങ്കൽ, ഷെർണാസ് എന്നിവർ പ്രതികളെ ഒളിവിൽ പോകാൻ സഹായിക്കുകയും ചെയതു.