‘കണക്കുകള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തിയിട്ട് കേന്ദ്രത്തെ പഴിക്കുന്നു’; കേരളത്തിനെതിരെ ഗുരുതര ആരോപണവുമായി കേന്ദ്രധനമന്ത്രി

കേരളത്തിനെതിരെ ഗുരുതര ആരോപണവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി വിഹിതത്തിലാണ് ധനമന്ത്രിയുടെ രൂക്ഷവിമര്‍ശനം. 2017ന് ശേഷം എജി അംഗീകരിച്ച കണക്ക് കേരളം നല്‍കിയില്ലെന്നാണ് ആരോപണം. കണക്കുകള്‍ സമര്‍പ്പിക്കുന്നതില്‍ കേരളം വീഴ്ച വരുത്തിയിട്ട് കേന്ദ്രത്തെ പഴിക്കുകയാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. ജിഎസ്ടി വിഹിതം കേന്ദ്രം വൈകിക്കുന്നില്ല. കണക്ക് ലഭിച്ചാല്‍ കുടിശിക അനുവദിക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. എന്‍.കെ പ്രേമചന്ദ്രന്‍ എംപി കേരളത്തിന്റെ ഇന്ധനസെസ് വിഷയം ലോക്‌സഭയില്‍ ഉന്നയിച്ചപ്പോഴായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.

സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ കേന്ദ്രം നല്‍കുന്നില്ലെന്നായിരുന്നു ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് അവതരണത്തിനിടെ പറഞ്ഞത്. റബ്ബര്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാകാന്‍ കാരണം കേന്ദ്ര നയങ്ങളാണെന്നും കേന്ദ്ര സര്‍ക്കാര്‍ യാഥാസ്ഥിതിക നിലപാട് തുടരുന്നുവെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാനം ശ്രമിക്കുന്നുണ്ട് എന്നാല്‍ കേന്ദ്ര നയങ്ങള്‍ തിരിച്ചടിയാകുന്നുവെന്നായിരുന്നു ധനമന്ത്രി സഭയില്‍ അറിയിച്ചത്. കേന്ദ്ര ധനനയം സംസ്ഥാന വളര്‍ച്ചയെ തടയുന്നു. കേരളം കടക്കെണിയില്‍ അല്ല. കിഫ്ബിയുടേയും പെന്‍ഷന്‍ കമ്പനിയുടേയും ബാധ്യത സംസ്ഥാനത്തിന്റെ ബാധ്യതയാക്കി. ശമ്പള പരിഷ്‌കരണം ബാധ്യത വര്‍ധിപ്പിച്ചുവെന്നും ധനമന്ത്രി പറഞ്ഞു.