‘ഞങ്ങൾക്കൊപ്പമെന്ന് ഇ.യു തെളിയിക്കണം’; യൂറോപ്യൻ യൂണിയനെ അഭിസംബോധന ചെയ്ത് സെലൻസ്‌കി

യുക്രൈൻ കീഴടങ്ങില്ലെന്ന് ആവർത്തിച്ച് പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി. യൂറോപ്യൻ യൂണിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു പ്രസിഡന്റിന്റെ പരാമർശം.

‘യുക്രൈൻ ശക്തരാണ്. ആർക്കും തങ്ങളെ തോൽപ്പിക്കാൻ സാധിക്കില്ല. രാജ്യത്തിന്റെ സംരക്ഷണത്തിനായി പട്ടാളക്കാർ കനത്ത വില നൽകുന്നു. ഞങ്ങൾ ഈ പോരാട്ടത്തെ അതിജീവിക്കും. യുക്രൈൻ ജനത മുഴുവൻ പോരാട്ടത്തിലാണ്. ഇന്ന് യുക്രൈന് ദുരന്തദിനമാണെന്നും സെലൻസ്‌കി പറഞ്ഞു. ഖാർക്കീവിലെ ഫ്രീഡം സ്‌ക്വയറിനെതിരെ ഇന്ന് രണ്ട് മിസൈൽ ആക്രമണം ഉണ്ടായി’- സെലൻസ്‌കി പറയുന്നു. പുടിൻ തുടങ്ങി വച്ച യുദ്ധത്തിന് ജനങ്ങളാണ് വില നൽകുന്നതെന്നും സെലൻസ്‌കി പറഞ്ഞു.

പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി യൂറോപ്യൻ യൂണിയന്റെ പിന്തുണ അഭ്യർത്ഥിച്ചു. യുക്രൈനോടൊപ്പമാണെന്ന് ഇ.യു തെളിയിക്കണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു. പോരാട്ടത്തിൽ യുക്രൈൻ ഒറ്റയ്ക്കാണെന്നും സെലൻസ്‌കി പറഞ്ഞു.

റഷ്യൻ ആക്രമണത്തിൽ യുക്രൈനിൽ വലിയ നാശനഷ്ടമാണ് ഉണ്ടായത്. 406 പേർ മരിച്ചെന്ന് ഐക്യരാഷ്ട്ര സഭ. ഖാർകീവിൽ മൂന്ന് കുട്ടികളടക്കം ഒൻപത് പേർ കൊല്ലപ്പെട്ടു. ഇവരിൽ ഒരാൾ ഇന്ത്യൻ വിദ്യാർത്ഥിയാണ്.