രാഹുലിന് തിരിച്ചടി; മാനനഷ്ടകേസിൽ കുറ്റക്കാരൻ എന്ന് വിധി

മാനനഷ്ടകേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരാണെന്ന് സൂററ്റ് ജില്ലാ കോടതി വിധി. 2019 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുള്ള പരാമർശത്തിനാണ് രാഹുൽ ഗാന്ധിയെ കുറ്റക്കാരായി കോടതി വിധിച്ചത്. നടപടി മോദി പരാമർശത്തിൽ നൽകിയ പരാതിയിൽ. വിധി പ്രസ്താവന കേൾക്കാൻ രാഹുൽ ഗാന്ധി കോടതിയിൽ എത്തിയിരുന്നു. രാഹുൽ ഗാന്ധിക്ക് രണ്ട് വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. വിധിയിൽ അപ്പീൽ നൽകുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.

2019 ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ‘കള്ളന്മാർക്കും മോദിയെന്ന കുടുംബ പേര് വന്നത് എങ്ങനെ’ എന്നതായിരുന്നു നീരവ് മോദിയെയും ലളിത് മോദിയെയും സൂചിപ്പിച്ച് രാഹുൽ ഗാന്ധി കോലാറിലെ പ്രസംഗത്തിൽ ചോദിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വെച്ചായിരുന്നു ഈ ചോദ്യം ഉന്നയിച്ചത്. ഇതിനെതിരെ എംഎൽഎയും ഗുജറാത്ത് മുൻ മന്ത്രിയുമായ പൂർണേഷ് മോഡി നൽകിയ ക്രിമിനൽ മാനനഷ്ട കേസിലാണ് നിലവിൽ വിധി വന്നിരിക്കുന്നത്. മോദി സമുദായത്തെ അപമാനിച്ചെന്ന കേസിൽ കഴിഞ്ഞ നാല് വർഷമായി വിചാരണ നടക്കുന്നുണ്ടായിരുന്നു.

വിധിയുടെ വിശദംശങ്ങൾ പരിശോധിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ട്വന്റിഫോറിനോട് പറഞ്ഞു.കോടതി വിധിയെ ഭയപ്പെടുന്നില്ല എന്നും ദേശീയ നേതൃത്വവുമായി കൂടിയാലോചിച്ച് നടപടികൾ എടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.