ഇരട്ട വോട്ട്: ലോകത്തിന് മുന്നിൽ കേരളത്തെ പ്രതിപക്ഷ നേതാവ് നാണം കെടുത്തിയെന്ന് മുഖ്യമന്ത്രി

ഇരട്ട വോട്ട് ആരോപണത്തിലൂടെ ലോകത്തിന് മുന്നിൽ കേരളത്തെ പ്രതിപക്ഷ നേതാവ് നാണം കെടുത്തിയെന്ന് മുഖ്യമന്ത്രി. പ്രതിപക്ഷ നേതാവിന്‍റെ ആരോപണത്തെ തുടർന്ന് ട്വിറ്ററിൽ കേരളത്തിനെതിരേ വ്യാപക പ്രചാരണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി.

ബംഗ്ലാദേശികൾ പോലും കേരളത്തിന്‍റെ തെരഞ്ഞെടുപ്പ് പട്ടികയിൽ ഉൾപ്പെടുത്തിയെന്ന് ട്വിറ്ററിൽ പ്രചരണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി കണ്ണൂരിൽ നടത്തിയ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

വോട്ട് ചേർക്കുന്നത് തെരഞ്ഞടുപ്പ് കമ്മീഷൻ. ഇരട്ടിപ്പ് ഉണ്ടെങ്കിൽ തിരുത്തണമെന്നാണ് എല്ലാവരുടേയും നിലപാട്. നാലു ലക്ഷത്തിലധികം പേരുടെ പേര് പ്രസിദ്ധീകരിച്ച് അവരെയെല്ലാം കള്ളവോട്ടുകാരായി മുദ്ര കുത്തുകയാണ് പ്രതിപക്ഷം ചെയ്തത്. പ്രതിപക്ഷ നേതാവിന്റെ വീട്ടിൽ പോലും ഇരട്ട വോട്ടുണ്ടെന്ന വാർത്തയും പുറത്തു വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷനേതാവ് ഇന്ന് ആരോപിച്ച അദാനി-കെ.എസ്.ഇ.ബി ധാരണയെക്കുറിച്ചുള്ള ആരോപണത്തിന് വ്യക്തമായ മറുപടി മുഖ്യമന്ത്രി പറഞ്ഞില്ല- കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ട എല്ലാ കരാറുകളും വെബ് സൈറ്റിലുണ്ട്. ഇതുപോലെയുള്ള ആരോപണങ്ങൾ വരുമെന്ന് നേരത്തെ പറഞ്ഞതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ വൈദ്യുതി മേഖലയിലുണ്ടായ വളർച്ചയാണ് പ്രതിപക്ഷത്തിന്‍റെ പ്രശ്‌നം. വൈദ്യുതി മേഖലയിൽ സ്വകാര്യവത്കരണം തുടങ്ങിവച്ചത് കോൺഗ്രസ്. അത് ഇപ്പോൾ ബിജെപി തുടർന്നു പോകുന്നു എന്നും എൽഡിഎഫിന് പി.ആർ ഏജൻസികളുടെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.