എതിരാളികളെ നേരിട്ട കരുത്തുറ്റ നേതാവ്; മമതയെ പ്രകീർത്തിച്ച് കമൽനാഥ്

പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വൻ വിജയം നേടിയതോടെ മമതാ ബാനർജിയെ പ്രകീർത്തിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ്.
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ഏജൻസികളായ സിബിഐ, ഇ.ഡി തുടങ്ങിയ എതിരാളികളെയെല്ലാം ശക്തമായി നേരിട്ടാണ് മമതയുടെ തൃണമൂൽ ബംഗാളിൽ വിജയം കൊയ്തതെന്ന് കമൽനാഥ് പറഞ്ഞു.

‘ഇന്ന് നമ്മുടെ രാജ്യത്തിന്റെ നേതാവ് മമതയാണ്. തുടർച്ചയായ മൂന്നാം തവണയും ബംഗാളിന്റെ മുഖ്യമന്ത്രിയായ അവർ തെരഞ്ഞെടുപ്പിൽ കടുത്ത പോരാട്ടമാണ് കാഴ്ചവച്ചത്. പ്രധാനമന്ത്രിക്കും കേന്ദ്ര ഏജൻസികൾക്കും എതിരെയായിരുന്നു അവരുടെ പോരാട്ടം. അതിൽ അവർ വിജയിച്ചു.’

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദിക്കെതിരെ പ്രതിപക്ഷത്തിന്റെ മുഖമായി മമതയെ ഉയർത്തിക്കാട്ടുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അക്കാര്യം യുപിഎ നേതൃത്വം പിന്നീടേ തീരുമാനിക്കൂവെന്നും കമൽനാഥ് പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം പശ്ചിമബംഗാളിൽ പലയിടത്തും രാഷ്ട്രീയ ആക്രമണങ്ങൾ തുടരുകയാണ്. ‘അക്രമമുണ്ടെന്ന് വരുത്തിത്തീർക്കാനാണ് ബിജെപിയുടെ ശ്രമം. സംഘർഷങ്ങളിൽ നിന്ന് പ്രവർത്തകരെ പിന്തിരിപ്പിക്കണമെന്ന് മമതയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.