എഐ കാമറ ഇടപാട്; കെൽട്രോണിൽ ഇൻകം ടാക്സ് പരിശോധന

എഐ കാമറ ഇടപാടുമായി ബന്ധപ്പെട്ട് പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൽ ഇൻകം ടാക്സ് പരിശോധന. കരാറുകളും ഉപകരാറുകളും സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്. കരാറിലും ഉപകരാറിലും ഇടപാടുകളിൽ ക്രമക്കേട് നടന്നിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്. ഇന്ന് രാവിലെയാണ് പത്ത് പേരടങ്ങുന്ന ആദായ നികുതി സംഘം കെൽട്രോൺ ഓഫീസിലെത്തിയത്.

സര്‍ക്കാര്‍ വകുപ്പിന് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള മാനദണ്ഡങ്ങളിൽ വ്യക്തമായ മാര്‍ഗ നിര്‍ദേശം ധനവകുപ്പിറക്കിയിരുന്നു. വാങ്ങാൻ ഉദ്ദേശിക്കുന്ന ഉപകരണങ്ങളുടെ 50 ശതമാനമെങ്കിലും അക്രഡിറ്റഡ് ഏജന്‍സിയുടേതായിരിക്കണമെന്നും 50 ശതമാനത്തിലേറെ മൂന്നാം കക്ഷിയില്‍ നിന്നാണ് വാങ്ങുന്നതാണെങ്കില്‍ അക്രഡിറ്റഡ് ഏജന്‍സിക്ക് കരാര്‍ നല്‍കരുതെന്നും ധനവകുപ്പ് നിര്‍ദേശമുണ്ട്. ഇത് വകവെക്കാതെ അഞ്ച് ശതമാനം പങ്ക് പോലും ഇല്ലാതെയാണ് കെൽട്രോൺ പദ്ധതി നടപ്പാക്കിയത്.

കോടികൾ മുടക്കിയാണ് കേരളത്തിലുടനീളം കാമറകൾ സ്ഥാപിച്ചത്. പൊതുമേഖലാ സ്ഥാപനം പൂർത്തിയാക്കിയ പദ്ധതിയായതിനാൽ ഇനി പിന്നോട്ട് പോകാനാവില്ല. വിവാദം കത്തിനിൽക്കുന്നതിനിടെയാണ് ഇപ്പോൾ കെൽട്രോണിൽ ഇൻകം ടാക്സ് റെയ്ഡ് നടത്തുന്നത്.