വെള്ളക്കുപ്പി പോലെ കൈയില്‍ കരുതാം; വിപണിയിലേക്ക് പോര്‍ട്ടബിള്‍ ഓക്‌സിജന്‍ സിലിണ്ടര്‍

കൈയില്‍ കൊണ്ടുനടക്കാവുന്ന വിധത്തിലുള്ള ഓക്‌സിജന്‍ ബോട്ടിലുകള്‍ കേരളത്തിലും. കൊല്ലം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനമാണ് പത്ത് ലിറ്റര്‍ അടങ്ങിയ പോര്‍ട്ടബിള്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ വിപണിയിലെത്തിക്കുന്നത്. ‘ഓക്സി സെക്യൂ ബൂസ്റ്റര്‍’ എന്നാണ് ഈ കുഞ്ഞന്‍ ഓക്‌സിജന്‍ സിലിണ്ടറിന്റെ പേര്.

ശ്വാസ സംബന്ധമായ പ്രശ്‌നമുള്ളവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കാവുന്ന വിധമാണ് മൈക്രോ സിലിണ്ടറിന്റെ നിര്‍മാണം. പത്ത് ലിറ്റര്‍ ഓക്‌സിജനാണ് ഈ സിലിണ്ടറില്‍ അടങ്ങിയിട്ടുള്ളത്. ഭാരം 150 ഗ്രാമാണ്. കൊവിഡ് വ്യാപന കാലത്ത് മെഡിക്കല്‍ ഓക്‌സിജന്റെ പ്രസക്തി വര്‍ധിച്ചതോടെയാണ് ഇത്തരമൊരു ഉത്പന്നം പുറത്തിറക്കിയത്.

ഒരു സിലിണ്ടര്‍ ഉപയോഗിച്ച് 225 തവണ ശ്വാസം സ്വീകരിക്കാനാകുമെന്നാണ് നിര്‍മാതാക്കളുടെ അവകാശ വാദം. വരുംദിവസങ്ങളില്‍ മെഡിക്കല്‍ ഷോപ്പുകളിലൂടെ ഉത്പന്നം ജനങ്ങളിലെത്തിക്കും. 680 രൂപയാണ് ഒരു സിലിണ്ടറിന്റെ വില. പാലക്കാട് മുതലമടയിലെ ആയുര്‍മന്ത്ര ഫാര്‍മസ്യൂട്ടിക്കല്‍സ് ആണ് വിതരണക്കാര്‍.