യൂറോപ്പ ലീഗ്; വിയ്യാറയലിന് കിരീടം; യുണൈറ്റഡിനെ വീഴ്ത്തിയത് പെനാലിറ്റി ഷൂട്ടൗട്ടിൽ

സ്പാനിഷ് ക്ലബ് വിയ്യാറയലിന് ചരിത്ര നിമിഷം. യൂറോപ്യൻ ക്ലബ് ഫുട്‌ബോൾ രംഗത്തെ രണ്ടാംനിരക്കാരുടെ വേദിയായ യുവേഫ യൂറോപ്പ ലീഗ് കിരീടം സ്വന്തമാക്കി വിയ്യാറയൽ. ക്ലബിൻറെ 98 വർഷത്തെ ചരിത്രത്തിൽ ആദ്യ മേജർ കിരീടമാണിത്. കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഐതിഹാസിക പെനാലിറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് വിയ്യാറയാൽ ആദ്യമായി കിരീടത്തിൽ മുത്തമിട്ടത്.

കളിയിലുടനീളം സ്പാനിഷ് ക്ലബ്ബിന് മുകളിൽ ആധിപത്യം സ്ഥാപിക്കാൻ യുണൈറ്റഡിനായിരുന്നു. 61 ശതമാനം പന്തടക്കം. പക്ഷെ മുന്നേറ്റത്തിൽ ഇരുവരും ഒപ്പത്തിനൊപ്പമായിരുന്നു. ആദ്യം ഗോൾ വല ഭേദിച്ചത് വിയ്യാറയലായിരുന്നു. 29-ാം മിനുറ്റിൽ ജെറാഡ് മൊറേനോ ടീമിനെ മുന്നിൽ എത്തിച്ചു. ടീമിനായി മൊറേനോയുടെ 82-ാം ഗോളായിരുന്നു കലാശപ്പോരാട്ടത്തിൽ പിറന്നത്.

ആദ്യ പകുതിയിൽ ഒപ്പമെത്താണ് യുണൈറ്റഡിനായില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ വിയ്യാറയൽ യുണൈറ്റഡിനെ ഭയപ്പെടുത്തി. എന്നാൽ 55-ാം മിനുറ്റിൽ യുണൈറ്റഡ് സമനില ഗോൾ നേടി. എഡിസൺ കവാനിയാണ് ലക്ഷ്യം കണ്ടത്.

പിന്നീട് ആർക്കും മുന്നിലെത്താനായില്ല. നിശ്ചിത, അധിക സമയങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടം. പെനാലിറ്റിയിലും സമാന സ്ഥിതി. കിക്കെടുത്ത പതിനൊന്നും വിയ്യാറയൽ താരങ്ങൾ ലക്ഷ്യത്തിലെത്തിച്ചു. എന്നാൽ യുണൈറ്റഡിന്റെ ഡിഹെയക്ക് മാത്രം പിഴവ് പറ്റി. വിയ്യാറയൽ ഗോളി ജെറോനിമോ റുല്ലിയുടെ കൈകളിലേക്ക് പന്തടിച്ചു നൽകി. വിയ്യാറയൽ നേടുന്ന ആദ്യ പ്രധാനപ്പെട്ട കിരീടം കൂടിയായിരുന്നു യൂറോപ്പ ലീഗ്.