കേരളത്തിലെ അധികാര തുടർച്ച; അസാധാരണ ജനവിധിയെന്ന് ഗവർണർ

പിണറായി വിജയൻ സർക്കാറിന്റെ അധികാരത്തുടർച്ച അസാധാരണ ജനവിധി എന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ജനാധിപത്യത്തിലും മതേതരത്വത്തിലും വികസനത്തിലും സർക്കാർ ഉറച്ചു നിൽക്കും. പ്രകടനപത്രികകളിലെ വാഗ്ദാനങ്ങൾ നിറവേറ്റും. വികസന ക്ഷേമപദ്ധതികളിലുടെ അസമത്വം ഇല്ലാതാക്കുകയാണ് സർക്കാറിന്റെ ലക്ഷ്യമെന്നും ഗവർണർ പറഞ്ഞു.

കൊവിഡ് വ്യാപനവും മരണനിരക്കും പിടിച്ചു നിർത്താനായി. ക്ഷേമ പ്രവർത്തനത്തിലൂടെ സാമ്പത്തിക മാന്ദ്യം കുറയ്ക്കാനായി. കൊവിഡ് രണ്ടാം വ്യാപനത്തിലും സാമ്പത്തിക പ്രതിസന്ധി മറികടന്ന് ഭക്ഷ്യകിറ്റുകൾ നൽകി. ക്ഷേമ പദ്ധതികളിൽ അംഗമല്ലാത്ത ബിപിഎൽ കുടുംബങ്ങൾക്ക് 1000 കോടി ചിലവിട്ടു.

എല്ലാവർക്കും സൗജന്യ വാക്‌സിൻ എന്നതാണ് സർക്കാർ നയം. 1000 കോടി രൂപ അധികമായി ചെലവാകും. വാക്‌സിൻ കൂടുതൽ ശേഖരിക്കാൻ ആഗോള ടെണ്ടർ വിളിക്കാൻ നടപടി തുടങ്ങി. വാക്‌സിൻ ചലഞ്ചിനോടുള്ള ജനങ്ങളുടെ പിന്തുണ മാതൃക പരമാണെന്നും അദ്ദേഹം പറഞ്ഞു.

കെ ഫോൺ പദ്ധതി സമയ ബന്ധിതമായി നടപ്പാക്കും. കെ ഫോൺ ഉൾപ്പടെയുള്ള പദ്ധതികൾ സംസ്ഥാനത്തിന്റെ ഗതി മാറ്റും. നാനൂറ് കോടി രൂപ ചിലവുവരുന്ന ഭക്ഷ്യകിറ്റുകൾ 19 ലക്ഷം കുടുംബങ്ങൾക്ക് നൽകി. ആരോഗ്യ മേഖലയിലെ സമഗ്ര പാക്കേജിനായി 1,000 കോടി രൂപ മാറ്റിവെച്ചു. കുടുംബശ്രീ വഴി 2,000 കോടി രൂപയുടെ വായ്പ നൽകി. പെൻഷൻ ഉൾപ്പെടെയുള്ളവ കുടിശ്ശിക തീർപ്പാക്കാനായി 14,000 കോടി രൂപ മാറ്റിവെച്ചു.

മെയ് 31, ജൂൺ 1, 2 തിയതികളിൽ ഗവർണറുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയും 3ന് സർക്കാർ കാര്യവും നടക്കും. 4 ന് പുതുക്കിയ സംസ്ഥാന ബജറ്റും വോട്ട് ഓൺ അക്കൗണ്ടും ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കും. 7, 8, 9 തിയതികളിൽ ബജറ്റിനെ കുറിച്ച് പൊതു ചർച്ച നടക്കും. 10 നാണ് വോട്ട് ഓൺ അക്കൗണ്ട്. 11ന് സർക്കാർ കാര്യങ്ങളും അനൗദ്യോഗിക കാര്യങ്ങളും നടക്കും. 14ന് ധനവിനിയോഗ രണ്ടാം നമ്പർ ബിൽ പരിഗണിച്ച് സഭ അനിശ്ചിത കാലത്തേക്ക് പിരിയും – ഗവർണർ നയപ്രസംഗത്തിൽ വ്യക്തമാക്കി.