രാജ്യത്തിന് ഒറ്റ വാക്സിൻ വില വേണം : സുപ്രിംകോടതി

രാജ്യത്തിന് ഒറ്റ വാക്സിൻ വില വേണമെന്ന് സുപ്രിംകോടതി. കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരേ വിലയ്ക്ക് വാക്സിൻ ലഭ്യമാക്കണമെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. കേന്ദ്രസർക്കാർ യാഥാർഥ്യങ്ങൾ തിരിച്ചറിയണമെന്നും രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് കേന്ദ്രം മനസിലാക്കണമെന്നും വാക്സിൻ നയത്തിൽ ആവശ്യമായ മാറ്റം വരുത്തണമെന്നും കോടതി നിർദേശിച്ചു.

ഇന്ത്യയുടെ വാക്സിൻ നയം എന്താണെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. കേന്ദ്രസർക്കാർ ദേശീയ ഏജൻസി ആയിട്ടാണ് ആണോ പ്രവർത്തിക്കുന്നതെന്നും കേന്ദ്രം സംസ്ഥാനങ്ങൾക്ക് വാക്സിൻ വാങ്ങി നൽകുകയാണോ ചെയ്യുന്നതെന്നും ചന്ദ്രചൂഡ് ചോദിച്ചു.

സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്കാണോ വാങ്ങുന്നതെന്ന് ചോദിച്ച കോടി കേന്ദ്രം ഫെഡറൽ തത്വങ്ങൾ പ്രകാരമല്ലേ പ്രവർത്തിക്കേണ്ടതെന്നും ചോദിച്ചു. അങ്ങനെയെങ്കിൽ കേന്ദ്രം വാക്സിൻ വാങ്ങി സംസ്ഥാനങ്ങൾക്ക് നൽകണമെന്നും സംസ്ഥാനങ്ങളെ നിരാലംബരാക്കരുതെന്നും നിരീക്ഷിച്ചു.

കേന്ദ്രം വാക്സിൻ നയവുമായി മുന്നോട്ടു വരണമെന്ന് സുപ്രിംകോടതി പറഞ്ഞു. ഫൈസർ പോലുള്ള വാക്സിൻ കമ്പനികളുമായി സംസാരിക്കുന്നുണ്ടെന്ന് മറുപടിയായി കേന്ദ്രസർക്കാർ പറഞ്ഞു. ശ്രമങ്ങൾ വിജയിച്ചാൽ ഈ വർഷം അവസാനത്തോടെ വാക്സിനേഷൻ നടപടികളിൽ വൻമാറ്റമുണ്ടാകും.

അതിനിടെ കോവിൻ ആപ്പിനെയും കോടതി വിമർശിച്ചു. കൊവിൻ രജിസ്‌ട്രേഷൻ ഇപ്പോഴും നിർബന്ധമല്ലേയെന്ന് സുപ്രിംകോടതി ചോദിച്ചു.
ഗ്രാമപ്രദേശങ്ങളിൽ മൊബൈൽ ഇല്ലാത്തവർക്ക് സെന്ററുകളിൽ പോയി രജിസ്റ്റർ ചെയ്യാമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത മറുപടിയായി അറിയിച്ചു. ഇത് പ്രയോഗികമാണോയെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചോദിച്ചു.

ആറ് മാസത്തിനകം മഹാമാരിയെ നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ വൈറസ് വകഭേദം വരാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ ആ തരത്തിലാണ് പറയുന്നതെനനും ഡിസംബറിലോ പരമാവധി ജനുവരിയിലോ വാക്സിനേഷൻ പൂർത്തിയാക്കേണ്ടതുണ്ടെന്നും അമിക്കസ് ക്യൂറി ജയ്ദീപ് ഗുപ്ത കോടതിയൽ പറഞ്ഞു.