സർക്കാറിനെയോ ആരോഗ്യ പ്രവർത്തകരെയോ ഇകഴ്ത്തി കാട്ടാൻ ശ്രമിച്ചിട്ടില്ല; കൊവിഡ് നേരിടാൻ നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷം

കൊവിഡ് വിവാദമാക്കാൻ പ്രതിപക്ഷം ശ്രമിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒരുമിച്ച് നിൽകേണ്ട സമയമാണ് ഇത്. സർക്കാറിനെയോ ആരോഗ്യ പ്രവർത്തകരെയോ ഇകഴ്ത്തി കാണിക്കാൻ ശ്രമിച്ചിട്ടില്ല.

തെറ്റായ പരാമർശം ആരോഗ്യ മന്ത്രി പിൻവലിക്കമെന്ന് സതീശൻ ആവശ്യപ്പെട്ടു. കൊവിഡ് രണ്ടാം തരംഗത്തിൻറെ പശ്ചാത്തലത്തിൽ വാക്സിൻ ക്ഷാമവും മരണനിരക്കിലെ അവ്യക്തതയും ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് വിഷയത്തിൽ പ്രതിപക്ഷം നിരുപാധിക പിന്തുണയാണ് നൽകിയിട്ടുള്ളത്. അല്ലെങ്കിൽ സംസ്ഥാനത്ത് അരാഷ്ട്രീയ സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മരണസംഖ്യ നിശ്ചയിക്കുന്നതിൻറെ മാനദണ്ഡം മാറ്റണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഒരു പ്രഫഷനൽ ഡോക്ടർ എന്ന നിലയിലാണ് എം.കെ. മുനീർ കാര്യങ്ങൾ വിശദീകരിച്ചതെന്ന് മുസ് ലിം ലീഗ് നിയമസഭ കക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിൻറെ സഹകരണം വേണ്ടെന്ന നിലയിലാണ് ആരോഗ്യ മന്ത്രി സംസാരിക്കുന്നത്. മന്ത്രിക്ക് പ്രതിപക്ഷത്തിൻറെ സഹകരണം വേണ്ടെങ്കിലും ജനങ്ങൾക്ക് വേണ്ടി സർക്കാറിന് പ്രതിപക്ഷത്തിൻറെ സഹകരണം ഉണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.