തലസ്ഥാനം മാറ്റണമെന്ന് ഹൈബി ഈഡന്റെ വിചിത്ര ആവശ്യം; ഹൈബി കൃത്യമായി പഠിച്ചില്ലെന്ന് മുഖ്യമന്ത്രി, ആവശ്യം തള്ളി

കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്ന വിചിത്ര ആവശ്യവുമായി ഹൈബി ഈഡന്‍ എംപി. ഹൈബി ഈഡന്റെ ആവശ്യം തള്ളി സര്‍ക്കാര്‍ തള്ളി. തലസ്ഥാനം തിരുവനന്തപുരം തന്നെയായി തുടരുമെന്നും ആവശ്യം പരിഗണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സ്വകാര്യബില്ലില്‍ എതിര്‍പ്പ് ഉയര്‍ത്തിയ കേരളം ഹൈബി ഈഡന്റെ ആവശ്യം നിരാകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും

ഹൈബി ഈഡന്‍ എം പി ലോകസഭയിലവതരിപ്പിച്ച സ്വകാര്യബില്ലിലാണ് കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്ന വിചിത്ര ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 2023 മാര്‍ച്ച് 9ന് ലോകസഭയില്‍ അവതരിപ്പിച്ച The State Capital Relocation Bill 2023 ലൂടെയാണ് ഹൈബി ഇക്കാര്യം ആവശ്യപ്പെട്ടത്.

തലസ്ഥാന മാറ്റമെന്ന എംപിയുടെ സ്വകാര്യ ബില്ലിമേല്‍സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം തേടി കേന്ദ്ര സര്‍ക്കാര്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 31 ന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയിച്ചിരുന്നു. ഈ ഫയലിലാണ് ഹൈബി ഈഡന്റെ ആവശ്യം നിരാകരിക്കുന്നതായി മുഖ്യമന്ത്രി രേഖപ്പെടുത്തിയത്. സ്വകാര്യ ബില്ലിനോട് അനുബന്ധിച്ച് തയ്യാറാക്കിയ ഫിനാഷ്യല്‍ മെമ്മോറാണ്ടത്തില്‍ തലസ്ഥാന മാറ്റത്തിന് എത്ര തുക വേണ്ടി വരുമെന്നത് അറിയില്ലെന്ന് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കൃത്യമായ ഗൃഹപാഠം നടത്താതെ ഹൈബി ഈഡന്‍ തയ്യാറാക്കിയ ഈ ബില്ല് പ്രാവര്‍ത്തകമായാല്‍ സെക്രട്ടറിയേറ്റും അതിന്റെ അനുബന്ധ നിര്‍മ്മാണങ്ങള്‍ക്കുമായി കോടാനുകോടി രൂപ വേണ്ടി വരും. ഈ ആവശ്യമാണ് മുഖ്യമന്ത്രി 27നു ഫയല്‍ പരിശോധിച്ചു തള്ളിയത്.