പാലക്കാട് ഹോട്ടലിൽ യുവാവിനെ ആക്രമിച്ച സംഭവം; ആറ് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്

പാലക്കാട്ടെ ഹോട്ടലിൽ കൊവിഡ് മാനദണ്ഡം ലംഘിച്ചത് ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ചെന്ന പരാതിയിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്.

മുൻ എം.എൽ.എ വി.ടി ബൽറാം, പാളയം പ്രദീപ്, റിയാസ് മുക്കോളി ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് കേസ്. യുവാവിന്റെ പരാതിയിൽ കസബ പൊലീസാണ് കേസ് എടുത്തത്.

ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് നടപടി. പരുക്കേൽക്കുന്ന വിധത്തിലുള്ള കൈയേറ്റം, ആക്രമണം, ജീവൻ അപായപ്പെടുത്തുമെന്ന ഭീഷണി തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.

സമ്പൂർണ ലോക്ക് ഡൗൺ ലംഘിച്ച് രമ്യ ഹരിദാസ് എം.പി അടക്കമുള്ളവർ പാലക്കാട്ടെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ ഇരുന്നു എന്നായിരുന്നു ആരോപണം. സംഭവം ചോദ്യം ചെയ്ത് രണ്ട് യുവാക്കൾ രംഗത്തെത്തുകയും വിഡിയോ പകർത്തുകയും ചെയ്തു. താങ്കൾ എംപിയല്ലേയെന്നും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ ബാധ്യസ്ഥയല്ലേയെന്നും യുവാവ് ചോദിച്ചു. പാഴ്‌സൽ വാങ്ങാൻ എത്തിയതെന്നായിരുന്നു മറുപടി. തുടർന്ന് വാക്കേറ്റമുണ്ടാകുകയും യുവാക്കളെ കോൺഗ്രസ് നേതാക്കൾ കൈയേറ്റംചെയ്യുകയുമായിരുന്നു.