കൊല്ലത്ത് യുവാവിനെ മര്‍ദിച്ച സംഭവം; പ്രതിയുടെ പേരില്‍ മറ്റ് നിരവധി കേസുകള്‍

കൊല്ലത്ത് കരുനാഗപ്പള്ളിയില്‍ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതി മുന്‍പും സമാനമായ കുറ്റകൃത്യം ചെയ്തതായി കണ്ടെത്തല്‍. പ്രതി പൂയപ്പള്ളി സ്വദേശി രാഹുല്‍ മറ്റൊരു യുവാവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. ഇയാള്‍ കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതായും കണ്ടെത്തി.

പതിനഞ്ചോളം കേസുകളില്‍ പ്രതിയാണ് രാഹുല്‍. ബലാത്സംഗം, കൊലപാതക ശ്രമം, പിടിച്ചുപറി കേസുകളും പ്രതിയുടെ പേരിലുണ്ട്. ഡിവൈഎഫ്‌ഐ നേതാവിനെ പൊതുവേദിയില്‍ കയറി മര്‍ദിച്ച കേസിലും ഇയാള്‍ പ്രതിയാണ്.

ഇന്നലെ വള്ളിക്കുന്നം സ്വദേശി അച്ചുവിനാണ് മര്‍ദനമേറ്റത്. യുവാവിനെ രാഹുല്‍ ആളൊഴിഞ്ഞ പറമ്പിലേക്ക് വിളിച്ചു വരുത്തിയ ശേഷം കാലു പിടിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കാലു പിടിക്കാന്‍ കുനിയുമ്പോഴാണ് ക്രൂരമായ രീതിയില്‍ മര്‍ദിക്കുന്നത്.

സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് വിലയിരുത്തല്‍. മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കപ്പെട്ടതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.