വയനാടിന് കൈത്താങ്ങായി സഹായപ്രവാഹം; ഇതുവരെ ലഭിച്ചത് 89 കോടിയിലധികം രൂപ

വയനാടിന് സഹായഹസ്തവുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജൂലൈ 30 മുതല്‍ ആഗസ്ത് എട്ട് വൈകുന്നേരം നാലു മണി വരെ ആകെ ലഭിച്ചത് എണ്‍പത്തിഒമ്പത് കോടി അന്‍പത്തിഒമ്പത് ലക്ഷം രൂപയാണ് (89,59,83,500). പോര്‍ട്ടല്‍ വഴിയും യുപിഐ വഴിയും ലഭ്യമാകുന്ന തുകയുടെ വിവരങ്ങളാണ് സിഎംഡിആര്‍എഫ് വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ളത്.

2018 ആഗസ്ത് മുതല്‍ ലഭിച്ച തുകയും ജൂലൈ 30 ലഭിച്ച തുകയും ഓരോ ദിവസം ലഭിക്കുന്ന തുകയും പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ട്. ചെക്ക് / ഡ്രാഫ്റ്റ് / നേരിട്ട് ലഭിക്കുന്ന തുകയുടെ വിവരങ്ങളും വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യും.

അതേസമയം പതിനായിരകണക്കിന് മനുഷ്യരാണ് ദിനംപ്രതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. കഴിഞ്ഞ ദിവസവും വ്യക്തികളും വിവിധ സംഘടനകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി.

സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി 30,000 രൂപയും, സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജു 35000 രൂപയും, മന്ത്രി ഡോ. ആര്‍ ബിന്ദു ഒരു മാസത്തെ ശമ്പളത്തിന് പുറമെ രണ്ട് ലക്ഷം രൂപയും, മന്ത്രി പി രാജീവ്‌ അദ്ദേഹത്തിന് പുരസ്കാരമായി ലഭിച്ച 22,222 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ഇതിന് പുറമെ, ചലച്ചിത്രതാരം പ്രഭാസ് രണ്ട് കോടി രൂപയും, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്, കൊച്ചി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് എന്നിവ ഒരു കോടി രൂപാ വീതവും സംഭാവന ചെയ്തു.

എന്‍ സി പി സംസ്ഥാന കമ്മിറ്റി – 25 ലക്ഷം രൂപയും, കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം കോട്ടയം ജില്ലാ കമ്മിറ്റി 10,000 രൂപയും സംഭാവന ചെയ്തു. കൊലുസ് വാങ്ങാന്‍ ശേഖരിച്ച 2513 രൂപയാണ് കലൂര്‍ മേരിലാന്‍റ് പബ്ലിക് സ്കൂള്‍ വിദ്യാര്‍ത്ഥിനി നിസാരിക അമല്‍ജിന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.