ആലപ്പുഴയിൽ നവജാതശിശുവിനെ മാതാവ് കൊന്ന് കുഴിച്ചുമൂടി

ആലപ്പുഴയിൽ നവജാത ശിശുവിനെ മാതാവ് കൊന്നു കുഴിച്ചുമൂടി. ആലപ്പുഴ ചേർത്തല പൂച്ചാക്കൽ സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കൊന്ന് കുഴിച്ചുമൂടിയത്. യുവതി അവിവാഹിതയാണ്. സംഭവത്തിൽ ആൺ സുഹൃത്ത് ഉൾപ്പെടെ രണ്ടുപേർ കസ്റ്റഡിയിൽ. കുഞ്ഞിനെ കുഴിച്ചിട്ട സ്ഥലം കണ്ടെത്താൻ അന്വേഷണം ഊർജിതം.

തകഴി കുന്നുമ്മലിലാണ് ശിശുവിനെ കുഴിച്ചുമൂടിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. കുഞ്ഞിന്റെ മൃതദേ​ഹം യുവതിയുടെ ആൺസുഹൃത്തിനെ ഏൽപ്പിച്ചതായും അയാളും സുഹൃത്തും കൂടി തകഴിയിൽ കൊണ്ടുവന്ന് മറവുചെയ്തെന്നുമാണ് യുവതിയുടെ മൊഴി.

ഈ മാസം എട്ടാം തീയതിയാണ് യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഏഴാം തീയതിയാണ് ഇവർ കുഞ്ഞിന് ജന്മം നൽകുന്നത്. ആശുപത്രി അധികൃതർ കുഞ്ഞിനെ തിരക്കിയപ്പോൾ അമ്മത്തൊട്ടിലിൽ ഏൽപിച്ചു എന്നാണ് ഇവർ പറഞ്ഞത്. പിന്നീട് ബന്ധുക്കൾക്ക് കൈമാറിയെന്നും വീട്ടിലുണ്ടെന്നും മൊഴികൾ നൽകി. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കുഞ്ഞിനെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നത്.