വയനാട് ദുരന്തം; ‘വിദ്യാർഥികൾക്ക് സൗജന്യ പഠനസൗകര്യം ഏർപ്പെടുത്തും’; എം.ജി സർവകലാശാല

വയനാട് ദുരന്തബാധിതരായ വിദ്യാർഥികൾക്ക് സൗജന്യ പഠനസൗകര്യം ഏർപ്പെടുത്തുമെന്ന് എം.ജി സർവകലാശാല. ഇന്നലെ ചേർന്ന പുതിയ സിൻഡിക്കേറ്റിന്റെ ആദ്യ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനെടുത്തത്. സർവകലാശാലയിലും അഫിലിയേറ്റഡ് കോളജുകളിലും പഠിക്കാൻ അവസര ഏർപ്പെടുത്തും.

ദുരന്തത്തിൽ സർട്ടിഫിക്കറ്റുകൾ നഷ്ടമായവർക്ക് സർട്ടിഫിക്കറ്റുകൾ സമയബന്ധിതമായി നൽകും. പുനരധിവാസ പ്രവർത്തനങ്ങളിൽ സർവകലാശാലയിലെ വിവിധ വകുപ്പുകളുടെ സഹകരണം ഉണ്ടാകുമെന്ന് സിൻഡിക്കേറ്റ് യോ​ഗം അറിയിച്ചു. 124 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഉൾപ്പെടെ 401 DNA പരിശോധന പൂർത്തിയാക്കി.

വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായി ഇന്നും തിരച്ചിൽ തുടരും. ചൂരൽമലയിലെ ദുരന്തബാധിതർക്ക് ഒരു വാടക വീട് എന്ന മുദ്രാവാക്യവുമായി സർവ്വകക്ഷികളുടെ നേതൃത്വത്തിൽ വാടക വീടുകൾക്കായുള്ള അന്വേഷണം ഇന്ന് ആരംഭിക്കും. ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള ആറംഗ വിദഗ്ധസംഘം ഇന്നും പരിശോധന തുടരും. NDRF, പൊലീസ്, ഫയർഫോഴ്സ്, തണ്ടബോൾട്ട് അടക്കമുള്ള സംഘങ്ങളുടെ നേതൃത്വത്തിലാണ് ഇന്ന് തിരച്ചിൽ നടക്കുന്നത്.