അഫ്ഗാനിസ്താനിൽ നിന്ന് കൂടുതൽ പേർ ഡൽഹിയിലെത്തി; വിമാനത്തിൽ കാസർഗോഡ് സ്വദേശിനിയും

അഫ്ഗാനിസ്താനിൽ നിന്ന് കൂടുതൽ പേർ ഡൽഹി വിമാനത്താവളത്തിലെത്തി. വിമാനത്തിൽ കാസർഗോഡ് സ്വദേശിനിയായ സിസ്റ്റർ തെരേസ ക്രാസ്തയുമുണ്ട്.

25 ഇന്ത്യക്കാർ ഉൾപ്പെടെ 78 പേരുമായാണ് വിമാനം ഡൽഹിയിലെത്തിയത്. വിദേശകാര്യ സഹമന്ത്രി വി മുരളീധരനും മന്ത്രി ഹർ‍‌ദീപ് സിംഗ് പുരിയും വിമാനത്താവളത്തിൽ തിരികെയെത്തിയ യാത്രക്കാരെ സ്വീകരിക്കാൻ എത്തിയിട്ടുണ്ട്.

പാകിസ്താന്റെ വ്യോമപാത പൂർണമായും ഉപേക്ഷിച്ച് ഇറാൻ വഴിയായിരുന്നു അഫ്ഗാനിൽ നിന്ന് വിമാനം ഡൽഹിയിലെത്തിയത്. കൂടുതൽ ഇന്ത്യക്കാരെ അഫ്ഗാനിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

രക്ഷാദൗത്യം ഇനിയും ദിവസങ്ങൾ നീളും. രക്ഷാദൗത്യം പൂർത്തിയാകുന്ന മുറയ്ക്ക് അഫ്ഗാനിസ്താനുമായുള്ള പുതിയ നയം ഇന്ത്യ വ്യക്തമാക്കും. ഇതിനായുള്ള ചർച്ചകൾ ആരംഭിച്ചു. പ്രതിപക്ഷ പാർട്ടികളുമായുള്ള ചർച്ച 26 -ാം തിയതി നടക്കും.

അതേസമയം, താലിബാന്റെ അന്ത്യശാസനത്തിൽ 24 മണിക്കൂറിനുള്ളിൽ തീരുമാനമെടുക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. ഓഗസ്റ്റ് 31 ന് അകം എല്ലാ അമേരിക്കക്കാരേയും ഒഴിപ്പിക്കണമെന്നാണ് താലബാന്റെ അന്ത്യശാസനം. എല്ലാ അമേരിക്കക്കാരേയും ഒഴിപ്പിക്കണമെന്ന അന്ത്യശാസനം നടപ്പാക്കുക എളുപ്പമല്ലെന്ന് അമേരിക്ക പറയുന്നു.

അമേരിക്കൻ സേനാംഗങ്ങൾ അഫഗാനിൽ തുടർന്നാൽ കാബൂൾ വിമാനത്താവളത്തിൽ ഇനിയും സംഘർഷങ്ങളുണ്ടാകുമെന്ന് താലിബാൻ മുന്നറിയിപ്പ് നൽകി. അമേരിക്കയോ ബ്രിട്ടനോ കൂടുതൽ സമയം ചോദിക്കുകയാണെങ്കിലും ഉത്തരം ഇല്ല എന്നായിരിക്കുമെന്ന് താലിബാൻ വക്താവ് സുഹൈൽ ഷഹീൻ അറിയിച്ചു.

താലിബാൻ അഫ്ഗാൻ പിടിച്ചെടുത്തതിന് പിന്നാലെ നിരവധി പേരാണ് രാജ്യം വിടാൻ തയാറെടുത്തത്. തുടർന്ന് കാബൂൾ വിമാനത്താവളത്തിൽ സംഘർഷങ്ങളുണ്ടായി. എട്ട് പേരാണ് സംഘർഷങ്ങൾക്കിടെ മരിച്ചത്. ഒരാൾ രക്ഷപ്പെടാനായി വിമാനച്ചിറകിൽ കയറി വിമാനത്തിൽ നിന്ന് വീണ് മരിക്കുന്ന ഹൃദയം നുറുങ്ങുന്ന കാഴ്ചയും ലോകം കണ്ടു.