‘അമ്മ’യിൽ അസാധാരണ പ്രതിസന്ധി: ബൈലോ പ്രകാരം എക്‌സിക്യൂട്ടിവ് പിരിച്ചു വിടാൻ ആലോചന

താര സംഘടനയായ ‘അമ്മ’യിൽ അസാധാരണ പ്രതിസന്ധി. തുടർനീക്കങ്ങളിൽ നേതൃത്വം നിയമോപദേശം തേടി. ബൈലോ പ്രകാരം നിലവിലെ എക്‌സിക്യൂട്ടിവ് പിരിച്ചു വിടാനും ആലോചന. വീണ്ടും തെരഞ്ഞെടുപ്പ് വേണമെന്നും സംഘടനയിൽ ആവശ്യം ഉയർന്നിട്ടുണ്ട്. എക്‌സിക്യൂട്ടിവ് പുനഃക്രമീകരണം അസാധ്യമായതോടെയാണ് പുതിയ ആലോചനകൾ.

നേതൃനിരയിലെ തരങ്ങൾക്ക് എതിരെ ആരോപണങ്ങൾ വരുന്നതാണ് പുനഃക്രമീകരണത്തിൽ പ്രതിസന്ധി. സംഘടനാ നേതൃത്വത്തിലെ താരങ്ങൾക്കെതിരെ ഒന്നൊഴിയാതെ വരുന്ന ആരോപണങ്ങളാണ് അമ്മയെ വലയ്ക്കുന്നത്. ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ സിദ്ദിഖിന് പകരം ചുമതലക്കാരനായ ബാബുരാജിനെതിരെയും ലൈംഗികാരോപണം ഉയർന്നത് വീണ്ടും തിരിച്ചടിയായി.

പരാതിക്കാരെ പ്രതിസന്ധിയിലാക്കാനാണ് അമ്മയിലെ ചില താരങ്ങളുടെ ശ്രമമെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഇന്ന് നിശ്ചയിച്ചിരുന്ന എക്സിക്യൂട്ടീവ് യോഗം മാറ്റിയതിൽ ഉൾപ്പെടെ പ്രതിസന്ധി നിഴലിക്കുന്നു. പ്രസിഡന്റ് മോഹൻലാലിന്റെ അസൗകര്യമാണ് കാരണമെന്ന് പറയുമ്പോഴും സംഘടനാ നേതൃത്വത്തിലെ താരങ്ങൾക്കെതിരെ ഒന്നൊഴിയാതെ വരുന്ന ലൈംഗികാരോപണങ്ങളാണ് എക്സിക്യൂട്ടീവ് യോഗം ചേരുന്നതിലെ പ്രധാന വെല്ലുവിളി.