നിപ രോഗനിയന്ത്രണം; കേന്ദ്രസംഘം കോഴിക്കോട്ടേക്ക്

കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്രസംഘം സംസ്ഥാനത്ത് എത്തും. നാഷണൽ സെൻ്റർ ഫോർ ഡിസിസ് കൺട്രോൾ ടീമാണ് സംസ്ഥാനത്ത് എത്തുക. രോഗനിയന്ത്രണത്തിൽ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് കേന്ദ്രം ഉറപ്പുനല്‍കി.

രോഗബാധിതനായി മരിച്ച പന്ത്രണ്ടുകാരന്‍റെ വീടിന് സമീപം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് നിയന്ത്രണം. ചാത്തമംഗലം പഞ്ചായത്തിലെ നിപ്പ സ്ഥിരീകരിച്ച ഒൻപതാം വാർഡ്അടച്ചു. സമീപ വാർഡുകളായ നായർക്കുഴി, കൂളിമാട്, പുതിയടം വാർഡുകൾ ഭാഗികമായി അടച്ചു. അതീവ ജാഗ്രത പുലർത്താൻ പ്രദേശവാസികളോട് ആരോഗ്യവകുപ്പ് നിർദേശം നൽകി കഴിഞ്ഞു. രോഗ ലക്ഷണമുള്ളവർ ഉടൻ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നാണ് നിർദേശം.

അതേസമയം, കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട അഞ്ച് പേർക്കും രോഗലക്ഷണങ്ങളില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 17 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. നിപ പ്രതിരോധം ചർച്ച ചെയ്യാൻ ആരോഗ്യമന്ത്രി വീണ ജോർജിന്‍റെ അധ്യക്ഷതയിൽ കോഴിക്കോട് ഇന്ന് യോഗം ചേരും.