രാജ്യത്ത് കൊവിഡ് വ്യാപനം അടുത്ത ആറ് മാസത്തിനുള്ളിൽ നിയന്ത്രണവിധേയമാകും : എൻസിഡിസി

രാജ്യത്ത് കൊവിഡ് വ്യാപനം അടുത്ത ആറ് മാസത്തിനുള്ളിൽ നിയന്ത്രണവിധേയമാകുമെന്ന് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ. ഡെൽറ്റ വകഭേദംകൊണ്ടു മാത്രം മൂന്നാം തരംഗം അതിതീവ്രമാകുമെന്ന് കരുതുന്നില്ലെന്ന് എൻസിഡിസി ഡയറക്ടർ സുജിത് സിങ് പറഞ്ഞു.രോഗവ്യാപനം ഉയർന്ന തോതിലായിരുന്ന കേരളത്തിലും കേസുകൾ കുറയുന്നത് ശുഭസൂചനയാണെന്നും. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുക പരമപ്രധാനമാണെന്നും സുജിത് സിങ് വ്യക്തമാക്കി.

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന് തുടക്കമായെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിരുന്നു. മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിക്കില്ലെന്ന് പിജിമെർ ഡയറക്ടർ ജഗത് റാം പറഞ്ഞു. സിറോ സർവെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പെന്ന് അദ്ദേഹം വ്യക്തമാക്കി. സിറോ സർവേയിൽ 71 ശതമാനം കുട്ടികളിലും ആന്റിബോഡി കണ്ടെത്തിയതായി റിപ്പോർട്ടി പറയുന്നു.

അതേസമയം, രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ വർധന റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 30,570 പേർക്ക് രോഗം സ്ഥിരീകരിച്ചു. 431 പേർ മരിച്ചു. പ്രതിദിന രോഗികൾ കഴിഞ്ഞ ദിവസത്തേക്കാൾ 12.4 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. 38, 303 പേർ രോഗമുക്തി നേടി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മൂന്നര ലക്ഷമായി കുറഞ്ഞു.

കേരളത്തിൽ ഇന്നലെ 17,681 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 208 മരണങ്ങളാണ് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. പശ്ചിമ ബം​ഗാളിൽ കൊവിഡ് നിയന്ത്രണങ്ങൾ സെപ്റ്റംബർ 30 വരെ നീട്ടി. രോ​ഗവ്യാപനം ഉർന്ന് നിന്ന പുനെയിൽ ടിപിആർ നിരക്കിൽ കുറവ് രേഖപ്പെടുത്തി. മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകൾ 22 ശതമാനവും പുനെയിൽ നിന്നാണ്.