വാടകയ്‌ക്കെടുത്ത വാഹനം പണയംവച്ച് പണം തട്ടി; മോന്‍സണിനെതിരെ ‘റെന്റ് എ കാര്‍’ ഉടമ

പുരാവസ്തു വില്‍പനക്കാരനെന്ന പേരില്‍ നിരവധി പേരെ പറ്റിച്ച മോന്‍സണ്‍ മാവുങ്കലിനെതിരെ കൂടുതല്‍ പരാതികള്‍. റെന്റ് എ കാര്‍ ഉടമ ബിസിനസ് നടത്തുന്ന കൊച്ചി സ്വദേശി മനാഫ് ആണ് പരാതിക്കാരന്‍. 2003 ല്‍ വാടകയ്‌ക്കെടുത്ത വാഹനം പണയംവച്ച് മോന്‍സണ്‍ പണം തട്ടിയെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

ആയുര്‍വേദ ഡോക്ടര്‍ എന്ന പേരിലാണ് മോന്‍സണ്‍ മാവുങ്കല്‍ മനാഫിനെ പരിചയപ്പെടുന്നത്. കൊച്ചിയില്‍ ബിസിനസിന് എത്തിയതാണെന്നാണ് പറഞ്ഞത്. തന്റെ വാഹനം വര്‍ക്ക് ഷോപ്പിലാണെന്നും വാഹനം വേണമെന്നും പറഞ്ഞു. വാടക നല്‍കിയ ശേഷം മടങ്ങി. ബന്ധം സ്ഥാപിച്ച ശേഷം ഒന്‍പത് മാസത്തിനിടെ ഏഴ് കാറുകളാണ് മോന്‍സണ്‍ വാടകയ്‌ക്കെടുത്തത്.

പല സ്റ്റേഷനുകളില്‍ പരാതി നല്‍കിയ ശേഷമാണ് വാഹനങ്ങള്‍ തിരികെ കിട്ടിയത്. വലിയ രീതിയില്‍ സാമ്പത്തിക നഷ്ടമുണ്ടായി. ബാങ്കില്‍ ജോലിക്ക് പോകേണ്ടി വന്നു. മൂന്ന് വര്‍ഷം ജോലി ചെയ്ത ശേഷമാണ് വീണ്ടും ബിസിനസ് തുടങ്ങിയത്. കേസ് നല്‍കിയതിന്റെ പേരില്‍ തനിക്കെതിരെ ഗൂണ്ടാ ഭീഷണി ഉണ്ടായി. വീട് കത്തിക്കുമെന്നുവരെ പറഞ്ഞു. തന്റെ ഓരോ കാര്യങ്ങളും നീരീക്ഷിക്കാന്‍ ആളുണ്ടെന്നും മനാഫ് വ്യക്തമാക്കി.

വാക്കുവച്ച് ആളുകളെ കറക്കാന്‍ മോന്‍സണ് അറിയാം. നല്ല നടനാണയാള്‍. കേസുകളില്‍ നിന്ന് മോന്‍സണ്‍ ഊകരിപോകുമെന്നാണ് തനിക്ക് തോന്നുന്നത്. അയാള്‍ക്ക് പൊലീസുകാരുമായി നേരിട്ട് ബന്ധമുള്ളതായി അറിയില്ല. റിയട്ടേര്‍ഡ് എസ്പിയുമായി ബന്ധമുണ്ടെന്നറിയാമെന്നും മനാഫ് കൂട്ടിച്ചേര്‍ത്തു.