ഇടുക്കി ഡാമിലെ സുരക്ഷാ വീഴ്ച; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിക്കാൻ ശ്രമം

ഇടുക്കി ഡാമിലുണ്ടായ സുരക്ഷാ വീഴ്ചയുടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഇടുക്കി പോലീസ് ആയിരുന്നു നിലവിൽ കേസ് അന്വേഷിച്ചിരുന്നത്. ജൂലൈ 22നാണ് പാലക്കാട് ഒറ്റപ്പാലം സ്വദേശി ഇടുക്കി അണക്കെട്ടിൽ പ്രവേശിച്ച് ഹൈമാസ് ലൈറ്റുകളുടെ ചുവട്ടിൽ താഴിട്ട് പൂട്ടിയത്. വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിക്കാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിരുന്നില്ല.

ജൂലൈ 22 ന് പകൽ മൂന്നേകാലിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഇടുക്കി ഡാം സന്ദർശിക്കാനെത്തിയ യുവാവ് ഹൈമാസ്റ്റ് ലൈറ്റുകൾക്ക് ചുവട്ടിൽ താഴിട്ടു പൂട്ടിയത്. പതിനൊന്ന് സ്ഥലത്താണ് ഇത്തരത്തിൽ താഴുകൾ കണ്ടെത്തിയത്. ഹൈമാസ്സ് ലൈറ്റുകളുടെ ടവറിലും എർത്ത് വയറുകളിലുമാണ് താഴുകൾ സ്ഥാപിച്ചത്. അമർത്തുമ്പോൾ പൂട്ടു വീഴുന്ന തരത്തിലുള്ള താഴാണ് ഉപയോഗിച്ചിരിക്കുന്നത്. ചെറുതോണി ഡാമിന്റെ ഷട്ടർ ഉയർത്തുന്ന റോപ്പിൽ എന്തോ ദ്രാവകം ഒഴിക്കുകയും ചെയ്തു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സുരക്ഷാ വീഴ്ച ശ്രദ്ധയിൽപ്പെട്ടത്. തുടർന്നാണ് ഇടുക്കി പൊലീസിൽ പരാതി നൽകിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒറ്റപ്പാലം സ്വദേശിയാണിയാളെന്ന് മനസ്സിലായി. വാടകക്കെടുത്ത കാറിലാണ് ഇയാൾ ഇടുക്കിയിലെത്തിയത്. വിദേശത്തു നിന്നും എത്തിയ ഇയാൾക്ക് കാർ വാടകക്ക് എടുത്ത് നൽകിയ രണ്ടു പേരെ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. വിദേശത്തേക്ക് കടന്ന ഇയാളെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു.