ഉളിക്കലിൽ കാട്ടാന ഓടിയ വഴിയിൽ മൃതദേഹം; ആനയുടെ ചവിട്ടേറ്റ് മരിച്ചതെന്ന് സംശയം

കണ്ണൂർ: ഉളിക്കലിൽ കാട്ടാന ഇറങ്ങിയ വഴിയിൽ മൃതദേഹം കണ്ടെത്തി. ആനയുടെ ചവിട്ടേറ്റ് മരിച്ചതാകാമെന്നാണ് സംശയം. ഉളിക്കൽ ടൗണിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. അത്രശേരി ജോസ് എന്നയാളാണ് മരിച്ചത്. മൃതദേഹത്തിൽ നിരവധി പരിക്കുകളുള്ളതായി എംഎൽഎ സജി ജോസഫ് റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. ആനയിറങ്ങിയ വിവരമറിഞ്ഞ് ജോസ്, ഉളിക്കൽ ടൗണിലേക്കിറങ്ങിയതായിരുന്നു. ഇന്നലെ വൈകുന്നേരമായിട്ടും കാണാതായതോടെ വീട്ടുകാർ ഉളിക്കൽ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചിരുന്നതായി സജി ജോസഫ് വ്യക്തമാക്കി.

കാട് കയറാൻ കൂട്ടാക്കാതിരുന്ന ആന രാത്രി മുഴുവൻ ചോയിമടയിലെ തോട്ടത്തിൽ നിലയുറപ്പിച്ചിരുന്നു. തുടർന്ന് ഇന്ന് പുലർച്ചെയോടെയാണ് കാടുകയറിയത്. ഉളിക്കലിൽ ഇറങ്ങിയ ആനയെ പടക്കം പൊട്ടിച്ചും ഒച്ചവെച്ചുമാണ് ജനവാസ മേഖലയിൽ നിന്ന് നീക്കിയത്. ആന തിരികെ കാടിറങ്ങുന്നത് തടയാൻ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി.

ബുധനാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് ആന ഉളിക്കലിലിറങ്ങിയത്. ആനയിറങ്ങിയ പ്രദേശത്തിന് തൊട്ടടുത്ത് ജനത്തിരക്കുള്ള ഉളിക്കൽ ടൌൺ ആയതിനാൽ തന്നെ വനംവകുപ്പ് പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയും സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ആനയെ തിരിച്ച് വനത്തിലേക്ക് തന്നെയയ്ക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ ഏറെ പണിപ്പെട്ടു. ആനയെ കണ്ട് ഭയന്നോടി നിരവധി പേർക്ക് പരിക്കേറ്റിരുന്നു.