ചാന്‍സലര്‍ പദവിയില്‍ നിന്നും നീക്കിയ ഓര്‍ഡിനന്‍സിലെ തുടര്‍നടപടി; നിയമവശങ്ങള്‍ പരിശോധിച്ച് ഗവർണർ

ചാന്‍സലര്‍ പദവിയില്‍ നിന്ന് തന്നെ നീക്കിയുള്ള ഓര്‍ഡിനന്‍സിലെ തുടര്‍നടപടിയെടുക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവർണർ തുടർ നിയമവശങ്ങള്‍ പരിശോധിക്കുന്നു. ഡൽഹിയിൽ നിന്ന് ഈ മാസം 20ന് മടങ്ങിയെത്തിയതിന് ശേഷം മാത്രമേ ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കുന്ന കാര്യത്തില്‍ തീരുമാനത്തിലേക്ക് എത്തൂ. ഡല്‍ഹിയിലാണെങ്കിലും നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം അന്തിമതീരുമാനമെടുക്കാനാണ് ഗവർണറുടെ നീക്കം.

തനിക്കെതിരായ ഓർഡിനൻസ് അന്തിമ തീരുമാനം സ്വയം എടുക്കില്ല എന്നും രാഷ്ട്രപതിക്ക് അയക്കുമെന്നും ഗവര്‍ണര്‍ ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ രാജ്ഭവന്‍റെ നീക്കങ്ങളെ സംസ്ഥാന സര്‍ക്കാര്‍ ജാഗ്രതയോടെ ഉറ്റുനോക്കുന്നു.

14 സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കാനുള്ള ഓര്‍ഡിനന്‍സ് രണ്ട് ദിവസം മുന്‍പാണ് രാജ്ഭവന് അയച്ചുകൊടുത്തത്. ഇക്കാര്യം പരിശോധിച്ച ശേഷം മാത്രം തുടര്‍നീക്കം എന്നാണ് ഗവര്‍ണറുടെ നിലപാട്.

ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തിന് ശേഷം നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുന്നതിനുള്ള ശുപാര്‍ശ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍. ഡിസംബര്‍ 5 മുതല്‍ 15 വരെ നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുക എന്നതാണ് നിലവിലെ ധാരണ.