KSRTCയിൽ യൂണിയനുകൾ ഭരിക്കില്ല, തൊഴിലാളികളുടെ ക്ഷേമം താൻ ഉറപ്പാക്കും; നിയുക്ത മന്ത്രി കെ.ബി ഗണേഷ് കുമാർ

KSRTC യിൽ യൂണിയനുകൾ ഭരിക്കില്ലെന്നും കോർപ്പറേഷനെ ജനങ്ങൾക്ക്‌ ഉപകാരപ്രദമാക്കുമെന്നും നിയുക്ത മന്ത്രി കെ.ബി ഗണേഷ് കുമാർ 24 നോട് പറഞ്ഞു. സാമ്പത്തിക ചോർച്ചകൾ അടയ്ക്കാനും ദുർചിലവുകൾ അവസാനിപ്പിക്കാനും ശ്രമം നടത്തും. തൊഴിലാളികളുടെ ക്ഷേമം താൻ ഉറപ്പാക്കും. തൊഴിലാളികൾ ജോലി ചെയ്യും, ഭരണം MD നോക്കും. തൊഴിലാളി വിഷയങ്ങളിൽ സ്നേഹത്തോടെ ഇടപെടൽ ഉണ്ടാകുമെന്നും നിയുക്ത മന്ത്രി വ്യക്തമാക്കി.

തൊഴിലാളി യൂണിയനുകൾ ഇനി ഭരിക്കില്ല, ജനാധിപത്യപരമായ രീതിയിലെ പോവുകയുള്ളു. സാമ്പത്തിക അച്ചടക്കമുണ്ടായാൽ പ്രതിസന്ധികൾക്ക്‌ പരിഹാരമുണ്ടാകും. ഹൈക്കോടതി ഇടപെടലിൽ ചില കാര്യങ്ങൾ ന്യായമാണ്, എന്നാൽ മറ്റു ചിലത് ന്യായമല്ല താനും. KSRTC യിൽ ആധുനികവത്കരണം നടപ്പാക്കുമെന്നും കഴിവതും ജോലികൾ കമ്പ്യൂട്ടർ വഴിയാക്കുമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.

ജനങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ഗതാഗതമന്ത്രി സ്ഥാനത്ത് നിന്ന് ആന്റണി രാജു രാജിവെച്ചത്. കെഎസ്ആർടിസിയിൽ ഇപ്പോൾ ഒരു രൂപ പോലും കുടിശ്ശികയില്ല. ഇന്നലെ വരെയുള്ള മുഴുവൻ ശമ്പളവും ജീവനക്കാർക്ക് നൽകിയാണ് മന്ത്രിസ്ഥാനത്ത് നിന്നിറങ്ങുന്നത്. അതിൽ ചാരുതാർത്ഥ്യമുണ്ടെന്നും ആന്റണി രാജു പറഞ്ഞു.

നവംബർ 19ന് തന്നെ രാജിസന്നദ്ധത അറിയിച്ചിരുന്നതാണ്. നവകേരള സദസ് നടക്കുന്നത് കൊണ്ടാകണം മന്ത്രിസ്ഥാനത്ത് തുടരാൻ മുഖ്യമന്ത്രിയും എൽഡിഎഫും ആവശ്യപ്പെടുകയായിരുന്നെന്ന് ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പ്രതികരണം. എംഎൽഎ എന്ന നിലയിൽ കൂടുതൽ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാനുള്ള അവസരമാണ് ഇനി മുന്നിലുള്ളത്. കഴിഞ്ഞ രണ്ടര വർഷക്കാലം നൽകിയ പിന്തുണയ്ക്ക് നന്ദിയുണ്ട്. ഇന്നലെ വരെയുള്ള മുഴുവൻ ശമ്പളവും ജീവനക്കാർക്ക് നൽകി. അതിൽ ചാരുതാർത്ഥ്യമുണ്ട്. ഒരു രൂപ പോലും കുടിശ്ശികയില്ല. കെഎസ്ആർടിസി പൊതുഗതാഗതമെന്ന നിലയിൽ ലാഭമുണ്ടാക്കുകയല്ല ലക്ഷ്യം. അത് പൊതുജനസേവനമാണ്’. അദ്ദേഹം കൂട്ടിച്ചേർത്തു.

ആൻറണി രാജുവിനും അഹമ്മദ് ദേവർ കോവിലിനും പകരമാണ് ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിലെത്തുക. ഈ മാസം 29ന് സത്യപ്രതിഞ്ജ നടത്തുമെന്നാണ് വിവരം. മന്ത്രിസഭ രൂപീകരണ സമയത്ത് ഉണ്ടായ ധാരണ പ്രകാരം ഘടകകക്ഷികളായ നാല് എം.എൽ.എമാരിൽ രണ്ട് പേർക്ക് രണ്ടര വർഷവും,മറ്റ് രണ്ട് പേർക്ക് രണ്ടരവർഷവുമാണ് തീരുമാനിച്ചത്. ഇത് പ്രകാരം ഗതാഗത മന്ത്രി ആൻറണി രാജുവും,തുറമുഖ മന്ത്രി അഹമ്മദ്ദേവർ കോവിലും മാറി ഗണേഷ് കുമാറും,കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിൽ എത്തും .

മുൻ ധാരണ പ്രകാരമാണെങ്കിൽ നവംബർ അവസാനം പുനസംഘടന നടക്കേണ്ടതായിരുന്നു. എന്നാൽ മന്ത്രിസഭയുടെ കേരള പര്യടനം നടക്കുന്നത് കൊണ്ടാണ് പുനഃസംഘടന നീണ്ടുപോയത്.