മരട് ഫ്‌ളാറ്റ് പൊളിക്കല്‍; സര്‍ക്കാര്‍ ആകെ ചെലവിട്ടത് മൂന്നര കോടിയില്‍ അധികം രൂപ

എറണാകുളം മരടിലെ നാല് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനും അനുബന്ധ ചെലവുകള്‍ക്കുമായി ആകെ ചെലവഴിച്ചത് മൂന്നര കോടിയില്‍ അധികം രൂപ. 3,59,93,529 രൂപയാണ് ഇതിനായി ചെലവഴിച്ചത്. നിയന്ത്രിത സ്‌ഫോടനത്തിന് മാത്രം ചെലവഴിച്ചത് 2,63,08,345 രൂപയാണ്. മരട് നഗരസഭയില്‍ നിന്നും ലഭിച്ച വിവരാവകാശ രേഖയിലാണ് ഫ്‌ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ടുള്ള ചെലവുകളെ കുറിച്ച് വ്യക്തമാക്കുന്നത്.

സുപ്രിം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മരടില്‍ തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ച എച്ച്.ടു.ഒ ഹോളിഫെയ്ത്ത്, ആല്‍ഫ സെറീന്‍ ഫ്‌ളാറ്റുകള്‍ ജനുവരി 11നും ജയിന്‍ കോറല്‍ കേവ്, ഗോള്‍ഡന്‍ കായലോരം എന്നിവ 12നുമാണ് പൊളിച്ചത്. എഡിഫൈസ് എന്‍ജിനീയറിംഗ് എന്ന മുംബൈ ആസ്ഥാനമായുള്ള കമ്പനിയാണ് ഹോളി ഫെയ്ത്ത്, കായലോരം, ജെയിന്‍ എന്നീ ഫ്‌ളാറ്റുകള്‍ പൊളിച്ചത്. ഇതിനായി നഗരസഭ നല്‍കിയത് 1,94,15,345 രൂപയാണ്. ആല്‍ഫ പൊളിച്ച ചെന്നൈ ആസ്ഥാനമായുള്ള വിജയ സ്റ്റീല്‍സിന് 68,93,000 രൂപയാണ് നല്‍കിയത്.