കൊവിഡ് വാക്സിൻ: പാർശ്വഫലങ്ങളുണ്ടായാൽ ഉത്തരവാദിത്വം കമ്പനികൾക്കെന്ന് കേന്ദ്രം

കൊവിഡ് വാക്സിൻ കുത്തിവെക്കുമ്പോൾ പാർശ്വഫലങ്ങളുണ്ടായാൽ ഉത്തരവാദിത്വം കമ്പനികൾക്കെന്ന് കേന്ദ്ര സർക്കാർ. നഷ്ടപരിഹാരം കമ്പനികൾ നൽകണമെന്ന് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കി. പാർശ്വഫലങ്ങൾ ഉണ്ടായാൽ ഉത്തരവാദിത്വം കേന്ദ്രം കൂടി ഏറ്റെടുക്കണമെന്ന കമ്പനികളുടെ ആവശ്യവും കേന്ദ്രം തള്ളി.

മൂന്നാം ഘട്ട പരീക്ഷണത്തിൽ നിൽക്കുന്ന ഭാരത് ബയോടെക്കിന്റെ കോ-വാക്സിൻ ഉപയോഗിക്കുന്നതിൽ ആശങ്ക അറിയിച്ച് സംസ്ഥാനങ്ങൾ പരസ്യമായി രംഗത്തുവന്നിരുന്നു. മറ്റന്നാൾ മുതൽ രാജ്യത്ത് വാക്സിൻ കുത്തിവെപ്പ് ആരംഭിക്കാനിരിക്കെയാണ് കുത്തിവെപ്പിൽ പാർശ്വഫലങ്ങൾ ഉണ്ടായാൽ ഉത്തരവാദിത്വം കമ്പനികൾക്കാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്. നഷ്ടപരിഹാരം കമ്പനികൾ നൽകണമെന്നും, നിയമനടപടികൾ കമ്പനികൾ തന്നെ നേരിടേണ്ടി വരുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. വാക്സിൻ കുത്തിവെച്ചാൽ പാർശ്വ ഫലങ്ങൾ ഉണ്ടായാൽ ഉടൻ സർക്കാരിനെ അറിയിക്കണം. ഡിസിജിഐ നയങ്ങളിൽ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട്/ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡൈ കൺട്രോൾ ഓർഗനൈസേഷൻ അടിസ്ഥാനമാക്കി നടപടി നേരിടേണ്ടിവരുമെന്ന് സർക്കാർ അറിയിച്ചു. ഇക്കാര്യങ്ങൾ വ്യക്തമാക്കി സിറം ഇൻസ്റ്റിറ്റ്യൂട്ടിനും, ഭാരത് ബയോടെക്നും സർക്കാർ കത്ത് നൽകി.

പാർശ്വഫലം ഉണ്ടായാൽ ഉത്തരവാദിത്വം സർക്കാരിന് കൂടി ഉണ്ടെന്നായിരുന്നു മരുന്നു കമ്പനികളുടെ വാദം. കാനഡ, സിംഗപ്പൂർ, യുഎസ്, യുകെ, തുടങ്ങിയ ഇടങ്ങളിൽ കമ്പനികളുടെ വാദം സർക്കാരുകൾ അംഗീകരിച്ചിരുന്നു. കമ്പനികൾക്ക് വരുന്ന ബാധ്യതയുടെ പങ്ക് സർക്കാർ വഹിക്കാമെന്നാണ് ഈ രാജ്യങ്ങളിലെ തീരുമാനം. രാജ്യത്ത് മൂവായിരത്തോളം കേന്ദ്രങ്ങളിലാണ് വാക്സിനേഷൻ ശനിയാഴ്ച ആരംഭിക്കുക.