ബീഹാറിൽ 9 എംഎൽഎമാരെ കാണാനില്ല; എംഎൽഎമാരുമായി ബന്ധപ്പെടാനാകാതെ കോണ്‍ഗ്രസ് നേതൃത്വം

ബിഹാറില്‍ മഹാസഖ്യ സര്‍ക്കാര്‍ വീണതോടെ കോണ്‍ഗ്രസിലും പ്രതിസന്ധി രൂപ്പപെട്ടു. പാര്‍ട്ടിയുടെ 9 എംഎല്‍എമാരുമായി ബന്ധപ്പെടാന്‍ നേതൃത്വത്തിന് കഴിയുന്നില്ല. ഇവര്‍ കൂറുമാറുമെന്ന് സൂചനയുണ്ടായിരുന്നു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ഇന്നലെ പൂർണിയയിൽ ചേർന്ന പാർട്ടി യോഗത്തിൽ 19 ബിഹാർ കോൺഗ്രസ് എംഎൽഎമാരിൽ 10 പേർ മാത്രമാണ് പങ്കെടുത്തത്. സംസ്ഥാനത്തെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിൽ 9 എംഎൽഎമാരുടെ അഭാവം സംശയമുണർത്തിയിരുന്നു

യാത്രയുടെ മേൽനോട്ടം വഹിക്കാൻ ചുമതലപ്പെടുത്തിയ എംഎൽഎമാർ മാത്രമാണ് ഇന്നലെ യോഗത്തിൽ പങ്കെടുത്തത്. എന്നാലിത് നിയമസഭാ കക്ഷി യോ​ഗമല്ലെന്നും കൂടുതലൊന്നും ഇതിൽ കാണേണ്ടതില്ലെന്നുമായിരുന്നു കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് ഷക്കീൽ അഹമ്മദ് ഖാൻെറ പ്രതികരണം.

ഔദ്യോഗിക വസതിയില്‍ എംഎല്‍എമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം രാവിലെ 11 മണിയോടെയാണ് നിതിഷ് കുമാര്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് രാജിക്കത്ത് സമര്‍പ്പിച്ചത്. ബിഹാറിലെ എല്ലാ ബിജെപി എംഎല്‍എമാരും നിതിഷിനെ പിന്തുണച്ച് കത്ത് നല്‍കി. ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയും മറ്റ് നേതാക്കളും ഉച്ചതിരിഞ്ഞ് പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തില്‍ പട്‌നയിലെത്തും.