ഇത്തവണ ജനങ്ങൾ തൃശൂർ എനിക്ക് തരും: സുരേഷ് ഗോപി

തൃശൂർ നിയോജകമണ്ഡകത്തിൽ പ്രചാരണം ആരംഭിച്ച് എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. വൈകുന്നേരത്തെ റോഡ് ഷോയോടെ മണ്ഡലത്തിലെ പ്രചാരണ പരിപാടികൾക്ക് തുടക്കമാവും.

ജനങ്ങൾ ഇത്തവണ തൃശൂർ തനിക്ക് തരുമെന്ന് സുരേഷ് ഗോപി പറയുന്നു. ജില്ലയിലെ ടൂറിസം വികസനത്തിനു പ്രാധാന്യം നൽകും. ശബരിമല പ്രചാരണ വിഷയമല്ല, വികാര വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.

“ശബരിമല പ്രചാരണ വിഷയമല്ല, വികാര വിഷയമാണ്. സുപ്രിം കോടതി എന്താ പറഞ്ഞതെന്നും അതിനെ ആയുധമാക്കി എന്ത് തോന്ന്യാസമാണ് കാണിച്ചതെന്നും എല്ലാവർക്കും അറിയാവുന്നതാണ്. ആ തോന്നിവാസികളെ വകവരുത്തണം. ജനാധിപത്യ രീതിയിൽ തന്നെ വകവരുത്തണം.”- സുരേഷ് ഗോപി പറഞ്ഞു.

വടക്കുംനാഥ ക്ഷേത്രത്തിലെത്തി ദർശനം നടത്തിയാണ് അദ്ദേഹം പ്രചാരണം ആരംഭിച്ചത്. മതമേലധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ചക്കാണ് ഇന്ന് പ്രാധാന്യം നൽകിയിരിക്കുന്നത്. ബിഷപ്പ് ഹൗസിലുൾപ്പെടെ അദ്ദേഹം സന്ദർശനം നടത്തും.

വൈകിട്ട് 4 മണിയോടെ നടക്കുന്ന റോഡ് ഷോ മുതൽക്കാണ് അദ്ദേഹം തൻ്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുക. ആരോഗ്യപ്രശ്നങ്ങൾ മൂലം അദ്ദേഹം ഇതുവരെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരുന്നില്ല.