കയ്യിലും കഴുത്തിലും നിറയെ ആഭരണങ്ങള്‍; അഞ്ച് കിലോ സ്വര്‍ണമണിഞ്ഞ് വോട്ട് തേടിയൊരു സ്ഥാനാര്‍ഥി

തമിഴ്നാട്ടിലെ ഗോള്‍ഡ്മാന്‍ എന്നറിയപ്പെടുന്ന ഹരി നാടാര്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഹരിയുടെ പ്രചരണമാണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. കയ്യിലും കഴുത്തിലും സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞാണ് ഹരി വോട്ടഭ്യര്‍ഥനയുമായി ജനങ്ങളിലെക്കെത്തുന്നത്. തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിലെ ആലങ്കുളം മണ്ഡലത്തിലെ പനങ്കാട്ടുപട സ്ഥാനാർഥിയാണ് ഹരി നാടാര്‍.

മാലയും വളയും മോതിരങ്ങളുമായി 5 കിലോ സ്വർണമണിഞ്ഞാണ് ഹരി നാടാർ പ്രചരണത്തിന് ഇറങ്ങിയത്. സഞ്ചരിക്കുന്ന സ്വർണക്കടയെന്ന പേരിൽ സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ഹരിയുടെ ചിത്രങ്ങള്‍. ഇരുകൈകളിലും വലിയ ബ്രേസ്‍ലെറ്റുകള്‍, എല്ലാ വിരലുകളിലും മോതിരം,

കഴുത്തില്‍ വലിയ മാലകള്‍, നാടാര്‍ എന്ന് ഇംഗ്ലീഷില്‍ എഴുതിയ മാലയും ഇക്കൂട്ടത്തിലുണ്ട്..ഇങ്ങനെ ആകെ സ്വര്‍ണത്തില്‍ കുളിച്ചാണ് ഹരിയുടെ വരവ്. ഇതു കൊണ്ടൊന്നും തീരുന്നില്ല ഹരിയുടെ ആഡംബരം. പ്രചരണത്തിനായി പ്രത്യേകം ഹെലികോപ്ടറുകളും ഹരി ഉപയോഗിക്കാറുണ്ട്.

നാമനിർദേശപത്രികയോടൊപ്പം നൽകിയ കണക്കനുസരിച്ച് 4.73 കോടി രൂപയുടെ സ്വർണമാണ് ഹരി നാടാരുടെ പക്കലുള്ളത്. നാടാർ വിഭാഗത്തിന്‍റെ സംരക്ഷകരെന്ന് അവകാശപ്പെടുന്ന പനങ്കാട്ടുപട കക്ഷി തെക്കൻ തമിഴ്നാട്ടിൽ സജീവമാണ്.